മലപ്പുറം :കെ.പി.സി.സി വിലക്ക് മറികടന്ന് മലപ്പുറത്ത് ആര്യാടൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പാലസ്തീൻ ഐക്യദാർഢ്യ റാലി. കനത്ത മഴയെ അവഗണിച്ച് നൂറുകണക്കിന് പ്രവർത്തകരാണ് റാലിയിൽ പങ്കെടുത്തത്. കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിലായിരുന്നു റാലി സംഘടിപ്പിച്ചത്. റാലിയെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുകയാണെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. ഫൗണ്ടേഷന്റെ പരിപാടിയിൽ പാർട്ടി വിരുദ്ധത എന്താണ്. എന്തിനാണ് വേണ്ടിയാണ് തെറ്റിദ്ധാരണ പരത്തുന്നതെന്നും ഇത് പാലസ്തീന് വേണ്ടി മാത്രമുള്ള പരിപാടിയാണെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. ആര്യാടൻ ഫൗണ്ടേഷനാണ് പരിപാടി നടത്തുന്നത്. കെ.പി.സി.സിയുടെ കത്ത് കിട്ടി. ഇന്ന് തന്നെ കത്തിന് മറുപടി നൽകും, വ്യക്തതയും വരുത്തുമെന്നും ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി.
കെ.പി.സി.സിയുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് ചില നേതാക്കൾ പിൻമാറിയെങ്കിലും സാമുദായിക നേതാക്കൾ ഉൾപ്പെടെ പരിപാടിയിൽ പങ്കെടുത്തിരുന്നു. മുജാഹിദ് നേതാവ് ഹുസൈൻ മടവൂരും സമസ്തയുടെ പ്രതിനിധിയായി ഡോ. മുഹമ്മദ് നദ്‌വിയും പരിപാടിക്ക് എത്തി. പാലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ നിന്ന് പിന്മാറുന്നില്ലെന്ന് ആര്യാടൻ ഷൗക്കത്ത് ഇന്നലെ ഇറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
ജില്ലയിലെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് പാർട്ടിയിൽ വിഭാഗീയത ഉടലെടുത്തിരുന്നു. നേരത്തെ ഡി.സി.സിയും പാലസ്തീൻ ഐക്യദാർഢ്യ റാലി നടത്തിയിരുന്നു. ആര്യാടൻ ഷൗക്കത്തും സി. ഹരിദാസും ഉൾപ്പെടെയുള്ള എ ഗ്രൂപ്പ് നേതാക്കൾ പരിപാടിയിൽ പങ്കെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |