
തിരുവനന്തപുരം: കേരളവർമ്മ കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെ മന്ത്രി ആർ.ബിന്ദുവിനെതിരെ കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധം. സെക്രട്ടേറിയറ്റ് അനക്സ് രണ്ടിന് മുന്നിൽ വൈകിട്ടായിരുന്നു സംഭവം. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുൺ രാജേന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഫിലിപ്പ്, ആഷിക്ക് ബൈജു, സുദേവ് കൃഷ്ണ എന്നിവർ മുദ്രാവാക്യം വിളിച്ച് മന്ത്രിയുടെ സമീപത്തേക്ക് പാഞ്ഞടുത്തു. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫും സ്ഥലത്തുണ്ടായിരുന്ന ഏതാനും പൊലീസുകാരും ചേർന്ന് പ്രവർത്തകരെ തടഞ്ഞു. ഉടൻ കന്റോൺമെന്റ് പൊലീസെത്തി കസ്റ്റഡിയിലെടുത്തു. കേരളവർമ്മ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മന്ത്രി ഇടപെട്ടുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
സമരാഭാസം: മന്ത്രി
കേരള ചരിത്രത്തിലെ ഏറ്റവും മോശമായ സമരാഭാസമാണ് കെ.എസ്.യു നടത്തുന്നതെന്ന് മന്ത്രി ബിന്ദു പറഞ്ഞു. കേരളവർമ്മ കോളേജ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ ജാള്യത മറയ്ക്കാൻ മന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തുന്നത് അപഹാസ്യമാണ്. കലാലയ തിരഞ്ഞെടുപ്പു നടപടിക്രമങ്ങളിൽ മന്ത്രിയെന്ന നിലയ്ക്ക് താൻ ഇടപെടേണ്ടതില്ല, ഇടപെട്ടിട്ടുമില്ല. ഉണ്ടെങ്കിൽ തെളിവ് ഹാജരാക്കണം.
'കണ്ണട വാങ്ങുന്നത് അവകാശം'
കണ്ണട വാങ്ങുന്നത് എം.എൽ.എമാർക്കുള്ള അവകാശമാണെന്ന് ഇതുമായി ബന്ധപ്പെട്ട വിവാദത്തോട് മന്ത്രി പ്രതികരിച്ചു. കണ്ണട വാങ്ങാനായി തന്നേക്കാൾ കൂടുതൽ തുക പ്രതിപക്ഷാംഗങ്ങൾ എഴുതിയെടുത്തിട്ടുണ്ട്. എം.എൽ.എമാരായ ടി.ജെ.വിനോദ് 31,600 രൂപയും എൽദോസ് കുന്നപ്പള്ളി 35,842 രൂപയും കൈപ്പറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |