കോതമംഗലം: കഞ്ചാവ് കേസിൽ പിടിയിലായ പ്രതി എക്സൈസ് ജീപ്പിന് തീയിട്ടു. പുന്നേക്കാട് പാലയ്ക്കൽ ജിത്തുവാണ് (19) ജീപ്പിന് തീവച്ചത്. എക്സൈസിന്റെ പരാതിയിൽ ഇയാളെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. കഞ്ചാവ് കേസിൽ പിടികൂടിയതിന്റെ വൈരാഗ്യമാണ് ജീപ്പിന് തീയിടാൻ കാരണമെന്ന് എക്സൈസ് പറയുന്നു. പുന്നേക്കാടുള്ള കുട്ടമ്പുഴ എക്സൈസ് റെയ്ഞ്ച് ഓഫീസിന്റെ മുൻവശത്ത് പാർക്കുചെയ്തിരുന്ന ജീപ്പിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ജീപ്പിന്റെ പിൻഭാഗം കത്തിനശിച്ചു. എക്സൈസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് തീ അണച്ചു.
അതേസമയം, സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ലഹരി മാഫിയയ്ക്കെതിരെയുള്ള പരിശോധന വ്യാപകമാക്കിരിക്കുകയാണ്. കഴിഞ്ഞ ദിവസം 9.021 ഗ്രാം മെത്താംഫിറ്റമിനുമായി വനിതയെ എക്സൈസ് അറസ്റ്റ് ചെയ്തു. കാസർകോട് എരിയാൽ വില്ലേജിൽ വാടക വീട്ടിൽ താമസിക്കുന്ന നിസാമുദ്ദീൻ എന്നയാളുടെ ഭാര്യ റംസൂണ എസ് ആണ് പിടിയിലായത്.സൈബർസെല്ലിന്റെ സഹായത്തോടെ കാസർകോട് റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജോസഫ്. ജെ യുടെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിൽ പ്രിവന്റീവ് ഓഫീസർ മുരളി കെ. വി, സിവിൽ എക്സൈസ് ഓഫീസർമാരായ സതീശൻ. കെ, ഷിജിത്ത്. വി. വി., വനിതാ സിവിൽ എക്സൈസ് ഓഫീസർ കൃഷ്ണപ്രിയ. എം. വി, എക്സൈസ് ഡ്രൈവർ ക്രിസ്റ്റിൻ. പി. എ, സൈബർസെൽ ഉദ്യോഗസ്ഥൻ പ്രിഷി. പി. എസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |