ന്യൂഡൽഹി: ഫേസ്ബുക്ക് വഴി സൗഹൃദത്തിലായ യുവാവിനെ വിവാഹം ചെയ്യാൻ പാകിസ്ഥാനിലേയ്ക്ക് പോയ രാജസ്ഥാൻ സ്വദേശി അഞ്ജു ഇന്ത്യയിലെത്തി. വാഗാ അതിർത്തി വഴിയാണ് അഞ്ജു ഇന്ത്യയിൽ തിരിച്ചെത്തിയത്. രഹസ്യാന്വേഷണ ഏജൻസികളുടെ ചോദ്യം ചെയ്യലിന് ശേഷം അമൃത്സർ വിമാനത്താവളത്തിൽ എത്തിച്ച അഞ്ജു ഉടൻ ഡൽഹിയിലേയ്ക്ക് പോകുമെന്നാണ് വിവരം.
വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായ അഞ്ജു 2019ലാണ് പാകിസ്ഥാനിലെ പഖ്തൂൺഖ്വയി ഗ്രാമത്തിലെ നസ്റുല്ല (29) എന്ന യുവാവുമായി സൗഹൃദത്തിലാകുന്നത്. തുടർന്ന് കഴിഞ്ഞ ജൂലായ് മാസത്തിലാണ് യുവതി പാകിസ്ഥാനിൽ എത്തിയത്. അവിടെ വച്ച് നസ്റുല്ലയെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. കൂടാതെ ഇസ്ലാം മതം സ്വീകരിച്ച അഞ്ജു തന്റെ പേര് ഫാത്തിമ എന്ന് മാറ്റുകയും ചെയ്തു.
തുടർന്ന് യുവതിയുടെ വിസ പാകിസ്ഥാൻ ഒരു വർഷത്തേയ്ക്ക് നീട്ടി നൽകുകയും ചെയ്തിരുന്നു. സെപ്തംബറിൽ അഞ്ജു മക്കളെ കാണാൻ സാധിക്കാത്തതിൽ മാനസിക വിഷമത്തിലാണെന്ന് നസ്റുല്ല പറഞ്ഞതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യുവതി ഇപ്പോൾ ഇന്ത്യയിൽ എത്തിയത്.
'നിലവിൽ ഞങ്ങൾ ഇസ്ലാമാബാദിലെ ആഭ്യന്തരമന്ത്രാലയത്തിൽ നിന്നുളള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിനായി കാത്തിരിക്കുകയാണ്. ഇതിനായി ഒരു അപേക്ഷ നൽകിയിട്ടുണ്ട്. നടപടിക്രമം പൂർത്തിയാകാൻ കുറച്ച് സമയമെടുക്കും' നസ്റുല്ല മുൻപ് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. സ്ഥിരതാമസവുമായി ബന്ധപ്പെട്ട് നടപടികൾ പൂർത്തിയായി കഴിഞ്ഞാൽ അഞ്ജു ഉടൻ തന്നെ പാകിസ്ഥാനിലേക്ക് തിരിച്ചെത്തുമെന്ന് ഇയാൾ കുട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |