ദുബായ്: 2030ഓടെ മീഥേൻ ബഹിർഗമനം പൂജ്യത്തിന് അടുത്ത് എത്തിക്കാനും 2050ഓടെ കാർബൺ പുറന്തള്ളൽ പൂജ്യമായി കുറയ്ക്കാനുമുള്ള കരാറിൽ ഒപ്പുവച്ച് 50 എണ്ണ കമ്പനികൾ. ദുബായിൽ നടക്കുന്ന ഐക്യരാഷ്‌ട്ര സഭയുടെ ( യു.എൻ ) ' കോപ് 28' കാലാവസ്ഥാ ഉച്ചകോടിയിലാണ് നിർണായക തീരുമാനം.
അരാംകോ (സൗദി അറേബ്യ), പെട്രോബാസ് (ബ്രസീൽ), സൊനാൻഗോൽ (അംഗോള) തുടങ്ങിയ ദേശീയ കമ്പനികളും ഷെൽ, ടോട്ടൽഎനർജീസ്, ബി.പി തുടങ്ങിയ ആഗോള ഭീമൻമാരും കരാറിൽ ഒപ്പിട്ടവയിൽ ഉൾപ്പെടുന്നു. ആഗോള എണ്ണ ഉത്‌പാദനത്തിന്റെ 40 ശതമാനത്തെ ഈ 50 കമ്പനികൾ പ്രതിനിധീകരിക്കുന്നു.
അതേസമയം, കുവൈറ്റ് പെട്രോളിയം കോർപറേഷൻ, ഖത്തർ എനർജീസ്, ചൈനയുടെ സീനോപെക് തുടങ്ങിയ ദേശീയ എണ്ണ കമ്പനികൾ കരാറിൽ നിന്ന് വിട്ടുനിന്നു. മീഥേൻ പുറന്തള്ളൽ കുറയ്ക്കാൻ വെവ്വേറയായി നടത്തിവരുന്ന ചർച്ചകൾ തുടരുമെന്ന് യു.എസും ചൈനയും ഉച്ചകോടിയിൽ വ്യക്തമാക്കി.
കാലാവസ്ഥാ സംരക്ഷണത്തിനായുള്ള ഗ്രീൻ ക്ലൈമറ്റ് ഫണ്ടിലേക്ക് 300 കോടി ഡോളർ നൽകുമെന്ന് ഉച്ചകോടിയുടെ മൂന്നാം ദിനമായ ഇന്നലെ യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് പ്രഖ്യാപിച്ചു.
ആഗോള പുനരുപയോഗ ഊർജ്ജ ശേഷി 2030ഓടെ മൂന്നിരട്ടിയാക്കാൻ 118 രാജ്യങ്ങൾ ധാരണയായി. യു.എസ്, യു.എ.ഇ, യൂറോപ്യൻ യൂണിയൻ എന്നിവരാണ് ആശയം മുന്നോട്ടുവച്ചത്. ബ്രസീൽ, നൈജീരിയ, കാനഡ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ തീരുമാനത്തെ പിന്തുണച്ചു. ഇന്ത്യയും ചൈനയും പിന്തുണ സൂചിപ്പിച്ചെങ്കിലും ഇന്നലെ നടന്ന പ്രതിജ്ഞയിൽ പങ്കാളികളായില്ല. 2050ഓടെ ആണവോർജ്ജ ശേഷി മൂന്നിരട്ടിയാക്കാൻ ലക്ഷ്യമിടുന്ന പ്രഖ്യാപനത്തിൽ യു.എസും ജപ്പാനുമടക്കം 20ലേറെ രാജ്യങ്ങൾ ഒപ്പിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |