കൊച്ചി: സംസ്ഥാനത്ത് അന്താരാഷ്ട്ര നിലവാരമുള്ള ഫുട്ബാൾ സ്റ്റേഡിയമില്ലെന്ന ക്ഷീണം രണ്ട് സ്റ്റേഡിയങ്ങൾ നിർമ്മിച്ച് തീർക്കാനൊരുങ്ങി സർക്കാർ. ഫുട്ബാൾ ആരാധകരേറെയുള്ള മലപ്പുറത്തും കോഴിക്കോട്ടുമാണ് സ്റ്റേഡിയങ്ങളും ഉയരുക. ഒന്ന് കോഴിക്കോട് ബീച്ചിനോട് ചേർന്നും മറ്റൊന്ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിന് സമീപവുമാണ് പരിഗണനയിലുള്ളത്. 110 കോടിയാണ് ഒരു സ്റ്റേഡിയം നിർമ്മിക്കാൻ നീക്കിവച്ചിട്ടുള്ളത്.
ഇന്ത്യയടങ്ങുന്ന ടീമുകളുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ചിലത് നടത്താൻ സന്നദ്ധമാണെന്ന് കേരളം ഫിഫയെ അറിയിച്ചിരുന്നു. മികച്ച നിലവാരമുള്ള സ്റ്റേഡിയമില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഫിഫ ഈ അപേക്ഷ നിരസിച്ചതോടെയാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള രണ്ട് സ്റ്റേഡിയം നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചത്. അടുത്ത വർഷം സ്റ്റേഡിയം ഉദ്ഘാടത്തിന് സജ്ജമാക്കുകയാണ് ലക്ഷ്യം.
ക്രിക്കറ്റ് സ്റ്റേഡിയം
സർക്കാരിന് മുന്നിൽ
കൊച്ചിയിൽ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാനുള്ള നടപടികളുമായി കെ.സി.എ മുന്നോട്ടുപോകുമ്പോഴും പച്ചക്കൊടികാട്ടാതെ സർക്കാർ. സ്ഥലം വാങ്ങാൻ കേരളാ ക്രിക്കറ്റ് അസോസിയേഷൻ താത്പര്യപത്രം ക്ഷണിക്കുകയും ജി.സി.ഡി.എയുടെ നെടുമ്പാശേരിയിലെ ഭൂമി ബി.സി.സി.ഐ ഭാരാവാഹികൾ പരിശോധിക്കുകയും ചെയ്തിരുന്നു. താത്പര്യമറിയിച്ചിട്ടും ഇതിൽ പിന്നീട് നടപടികൾ ഉണ്ടായില്ല. എന്നാൽ സ്റ്റേഡിയം സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും ഉടൻ തീരുമാനമുണ്ടാകുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ മുൻപ് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ നടത്തിയിരുന്നെങ്കിലും ഇപ്പോൾ അതു പൂർണമായും ഫുട്‌ബോൾ സ്റ്റേഡിയമാക്കി മാറ്റിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |