
ആക്രമണ ഭീതിയിൽ ചെങ്കടലും സൂയസ് കനാലും
ടെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇറാന്റെ പക്ഷം ചേർന്നുകൊണ്ട് യു.എസിനും ഇസ്രയേലിനുമെതിരെ യെമനിലെ ഹൂതി വിമതർ ആക്രമണം തുടങ്ങി. ഇതോടെ ഒരു മാസമായി തുടരുന്ന യുദ്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ചേക്കും. ഇസ്രയേലിന് നേരെയാണ് ഹൂതികൾ ഇന്നലെ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തിയത്. മിസൈൽ തകർത്തെന്ന് ഇസ്രയേൽ സൈന്യം വെളിപ്പെടുത്തി.
ചരക്കു കപ്പലുകൾക്ക് നേരെ ഹൂതികൾ ഏതുനിമിഷവും ആക്രമണം തുടങ്ങിയേക്കും. ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥ ഇതോടെ ചെങ്കടലിലേക്കും വ്യാപിക്കും.
ചെങ്കടലിനും ഏഥൻ ഉൾക്കടലിനും ഇടയിലെ ബാബ് അൽ മന്ദബ് കടലിടുക്ക് ഹൂതികൾ ഉപരോധിക്കുമെന്ന് റിപ്പോർട്ടുണ്ട്. ലോകത്തെ നാലാമത്തെ വലിയ കപ്പൽ പാതയാണ് ബാബ് അൽ മന്ദബ്. സൂയസ് കനാലിനു നേരെ ഹൂതികളുടെ ആക്രമണമുണ്ടാകാനുള്ള സാദ്ധ്യതയും തള്ളാനാകില്ല. ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ദോഷം വരുത്താനും ഇത് ഇടയാക്കും.
# ഗൾഫിൽ കനത്ത ആക്രമണം
രാജ്യത്തെ ആണവ കേന്ദ്രങ്ങളെ ഇസ്രയേൽ ലക്ഷ്യമിട്ടതോടെ ഗൾഫ് രാജ്യങ്ങൾക്കു നേരേ ഇറാൻ ആക്രമണം കടുപ്പിച്ചു.
സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർബേസിനുനേരെ മിസൈലാക്രമണം. 12 അമേരിക്കൻ സൈനികർക്ക് പരിക്ക്
റിയാദിനെ ഉന്നംവച്ച ഡ്രോണുകൾ തകർത്തു
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം. റഡാർ സംവിധാനത്തിന് നാശം. ആളപായമില്ല
ബഹ്റൈനിലെ മാമീർ ഇൻഡസ്ട്രിയൽ ഏരിയയിൽ മിസൈലാക്രമണത്തിൽ തീപിടിത്തം
മദ്ധ്യ ഇസ്രയേലിലുണ്ടായ ഇറാൻ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്ക്
ഇന്ത്യക്കാർക്ക് പരിക്ക്
അബുദാബിയിൽ ഖലീഫ സാമ്പത്തിക മേഖലയ്ക്ക് സമീപം വ്യോമപ്രതിരോധ സംവിധാനം തകർത്ത ഇറാനിയൻ മിസൈലിന്റെ അവശിഷ്ടം പതിച്ച് അഞ്ച് ഇന്ത്യക്കാർക്കും പാകിസ്ഥാനി പൗരനും പരിക്കേറ്റു. സലാല തുറമുഖത്തുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു വിദേശ തൊഴിലാളിക്ക് പരിക്കേറ്റു. ഏതു രാജ്യക്കാരനാണെന്ന് വ്യക്തമല്ല. തുറമുഖത്തിന് സമീപമുണ്ടായിരുന്ന യു.എസ് സൈന്യത്തിന്റെ സഹായ കപ്പലും ആക്രമിക്കപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |