കൊച്ചി: വിപണിയിലെ മികച്ച ആവേശത്തിന്റെ കരുത്തിൽ ഏഴ് കമ്പനികൾ പ്രാരംഭ ഓഹരി വില്പനയുമായി(ഐ.പി.ഒ) ഈ ആഴ്ച രംഗത്തെത്തുന്നു. ഒരുമാസത്തിനിടെ നടന്ന പ്രധാന ഐ.പി. ഒകളെല്ലാം വൻവിജയമായതിനാലാണ് കൂടുതൽ കമ്പനികൾ പണ സമാഹരണത്തിന് ഒരുങ്ങുന്നത് . ഈ ആഴ്ച ഏഴ് കമ്പനികളുടെ പ്രാഥമിക ഓഹരി വില്പനകളാണ് നടക്കുന്നത്. ഡോംമ്സ് ഇൻഡസ്ട്രീസ്, ഇന്ത്യ ഷെൽട്ടർ ഫിനാൻസ് കോർപ്പറേഷൻ
എന്നിവയുടെ ഓഹരി വില്പന ഡിസംബർ 13 ന് ആരംഭിച്ച് 15 ന് അവസാനിക്കും. ഓഹരികൾ പ്രാരംഭ വിപണിയിൽ വിറ്റഴിച്ച് 1,200 കോടി രൂപ സമാഹരിക്കാനാണ് രണ്ട് കമ്പനികളും ലക്ഷ്യമിടുന്നത്. ഓഹരിയൊന്നിന് 750 രൂപ മുതൽ 790 രൂപ വരെയാണ് ഡോമ്സിന്റെ വില. ഇന്ത്യ ഷെൽട്ടറിന് 469 രൂപ മുതൽ 493 രൂപ വരെയുള്ള റേഞ്ചിൽ ഓഹരി വാങ്ങാൻ അപേക്ഷിക്കാം.
ക്രയോജനിക് ടാങ്ക് നിർമ്മാതാക്കളായ ഇനോക്സ് ഇന്ത്യയുടെ പ്രാരംഭ ഓഹരി വില്പനയ്ക്ക് ഡിസംബർ 14 ന് തുടക്കമാകും. ഓഹരികളുടെ വില ഇന്ന് പ്രഖ്യാപിക്കും.
ചെറുകിട, ഇടത്തരം കമ്പനികളുടെ മേഖലയിലാണ് നാല് കമ്പനികൾ പുതിയ ഐ.പി. ഒ നടത്തുന്നത്. പ്രസ്റ്റോണിക് എൻജിനിയറിംഗ്, എസ്. ജെ ലോജിസ്റ്റിക്സ്, ശ്രീ ഒ.എസ്.എഫ്.എം ഇ മൊബിലിറ്റി, സിയറാം റീസൈക്ളിംഗ് തുടങ്ങിയ കമ്പനികളാണ് ഈ മേഖലയിൽ പ്രാരംഭ ഓഹരി വില്പനയ്ക്ക് നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |