ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൽ സംഘടനാ തലത്തിൽ അഴിച്ചുപണി. കേരളത്തിന്റെ ചുമതലയിൽ നിന്ന് താരിഖ് അൻവറിനെ മാറ്റി. ദീപാ ദാസ് മുൻഷിക്ക് പകരം ചുമതല നൽകി. താരിഖ് അൻവറിനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയിട്ടുണ്ട്. ദേശീയ ജനറൽ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിയെ ഉത്തർപ്രദേശിന്റെ ചുമതലയിൽ നിന്ന് മാറ്റി.
പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായ രമേശ് ചെന്നിത്തലയ്ക്ക് മഹാരാഷ്ട്രയുടെ ചുമതല നൽകി.
അതേസമയം ദേശീയ സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനത്ത് കെ.സി. വേണുഗോപാൽ തുടരും. മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡിയെ ശക്തിപ്പെടുത്തുക എന്നതടക്കമുള്ള ചുമതലകളോടെയാണ് ചെന്നിത്തലയെ നിയോഗിച്ചിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് പുറമെ നിയമസഭാ തിരഞ്ഞെടുപ്പിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
മല്ലികാർജുൻ ഖാർഗെ എ.ഐ.സി.സി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിന് ശേഷം പുതിയ വർക്കിംഗ് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ പട്ടിക പുറത്തിറക്കിയിരിക്കുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുന്ന പ്രിയങ്ക ഗാന്ധിക്ക് പ്രത്യേക ചുമതലകളൊന്നും നൽകിയിട്ടില്ല. ജയറാം രമേശ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ ചുമതലയിലും അജയ് മാക്കൻ ട്രഷററായും തുടരും. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കെത്തുന്ന സച്ചിൻ പൈലറ്റിന് ഛത്തിസ്‌ഗഢിന്റെ ചുമതല നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |