63 വർഷമായി ഈ ശബ്ദം ഉള്ളിൽ കേറിയിട്ട് എന്നോർക്കുമ്പോൾ, എന്തെന്നില്ലാത്ത സന്തോഷം! 63 എന്റെ പ്രായമാണ്. എന്റെ തലമുറയിൽ ജനിച്ച ഏതാണ്ടെല്ലാ മലയാളികൾക്കും അവരുടെ അച്ഛനമ്മമാരുടേത് പോലെ, അല്ലെങ്കിൽ അതിലുമേറെ മനസ്സിലും കാതിലും ഓർമ്മകളിലും മുഴങ്ങുന്ന ഒരു നാദം! ഓരോ പ്രാവശ്യവും കാണുമ്പോഴും എന്റെ കൈകൾ ദാസേട്ടൻ കൂട്ടിപ്പിടിക്കുമ്പോഴും, എന്നിലെ കൊച്ച് കുട്ടി ഉണരും. കേട്ട പാട്ടുകളും കണ്ട സ്വപ്നങ്ങളും യാഥാർത്ഥ്യമാകും. ധൈര്യമായി മുന്നിലേക്ക് പോകാനുള്ള ഊർജ്ജം ആ സ്പർശം തരും. മലയാളത്തിന് ലോക സമക്ഷം ഹാജരാക്കാൻ 'വേൾഡ് ക്ലാസ്' എന്ന ലേബലുള്ള അത്യപൂർവ്വമായ വ്യക്തിയാണ് മുന്നിൽ നിൽക്കുന്നതെന്ന ബോധം വരും. കെട്ട കാലത്തിനും, തകർന്ന ബിംബങ്ങൾക്കും, ചേരിതിരിഞ്ഞ മനസ്സുകൾക്കും അതിർത്തികൾക്കുമിടയിൽ, കഴിഞ്ഞ 63 വർഷവും അണുവിട സ്വന്തം കർമ്മത്തിൽ നിന്നും മാർഗ്ഗത്തിൽ നിന്നും വ്യതിചലിക്കാത്ത ഈ കർമ്മയോഗി ജീവിച്ച കാലത്ത് അദ്ദേഹത്തോടൊപ്പം ജീവിക്കാനും, വേദികളും സംഗീതവും പങ്കിടാനും സാധിച്ചത് ഭാഗ്യം. ദാസേട്ടാ, എന്നുമെന്നും പ്രാർത്ഥനയും നിറഞ്ഞ സ്‌നേഹവും ആദരവും മാത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |