ആലപ്പുഴ: അധികാര രാഷ്ട്രീയത്തിനെതിരെ കടുത്ത വിമർശനം നടത്തിയ പ്രമുഖ സാഹിത്യകാരൻ എംടി വാസുദേവൻ നായർക്കെതിരെ വിമർശനവുമായി മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി സുധാകരൻ. ഭരണവും സമരവുമെന്തെന്ന് പഠിപ്പിക്കാൻ വരേണ്ട എന്നാണ് അദ്ദേഹം പറഞ്ഞത്. എംടിയെ ഏറ്റുപറഞ്ഞ് ചില സാഹിത്യകാരന്മാർ ഷോ കാണിക്കുന്നു. ചിലർക്ക് ഭയങ്കര ഇളക്കം. നേരിട്ട് പറയാതെ എംടിയെ ഏറ്റുപറയുന്നത് ഭീരുത്വമാണ് എന്നും അദ്ദേഹം പറഞ്ഞു.
' എത്ര വലിയ ആളാണെങ്കിലും എംടി പറയുന്നു എന്ന മട്ടിൽ പ്രതികരിച്ച സാഹിത്യകാരന്മാർ ഭീരുത്വമാണ് കാണിച്ചത്. ഇടതുപക്ഷം ജനകീയ പ്രശ്നങ്ങളിൽ എടുത്തിട്ടുള്ള ചരിത്രപരമായ നിലപാടുണ്ട്. പ്രതിപക്ഷത്തായിരുന്നാലും ഭരണത്തിൽ ആയിരുന്നാലും അവകാശങ്ങൾ നേടാൻ പ്രക്ഷോഭം നടത്തും. സമരവും ഭരണവും ഇഎംഎസ് പറഞ്ഞതാണ്. അതൊക്കെ എല്ലാവരും മറന്നുപോയോ? ഭരണംകൊണ്ടുമാത്രം ജനകീയ പ്രശ്നങ്ങൾ തീരില്ല എന്നാണ് ഇഎംഎസ് പറഞ്ഞതിന്റെ അർത്ഥം. അത് മാർക്‌സിസം ആണ്. പഠിച്ചവർക്കേ അറിയൂ. വായിച്ച് പഠിക്കണം.' - സുധാകരൻ പറഞ്ഞു.
എംടിക്ക് പിന്നാലെ എം മുകുന്ദനും വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സുധാകരന്റെ വിമർശനം. കേരള പ്രൈവറ്റ് സ്കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുധാകരൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |