തിരുവനന്തപുരം: സപ്ലൈകോയിൽ സബ്സിഡി സാധനങ്ങളുടെ വിതരണം നിലച്ചിട്ട് അഞ്ച് മാസത്തോളമായതോടെ പൊതുവിപണിയിൽ അരി ഉൾപ്പെടെയുള്ളവയുടെ വില വർദ്ധിച്ചു തുടങ്ങി.
ഗ്രാമങ്ങളിലെ ചില്ലറ വിപണന കേന്ദ്രങ്ങളിൽ അരിവില കിലോഗ്രാമിന് 50 രൂപ കടന്നു. പലവ്യഞ്ജനത്തിനും വില കൂടി.
ഒരു മാസംമുമ്പ് 42 മുതൽ 46 രൂപ വിലയുണ്ടായിരുന്ന വടി അരിക്ക് ഇന്നലെ മൊത്തവില 52 രൂപ വരെയായി. ചില്ലറ വിപണിയിൽ 58 രൂപവരെയാണ് വില. ഉണ്ട അരിക്ക് മൊത്ത വിപണിയിൽ 42-44 രൂപയും ചില്ലറ വിപണിയിൽ 48-53 രൂപയുമാണ് വില. ആന്ധ്രയിൽ നിന്നുള്ള വെള്ള അരിക്ക് (ജയ) 41 രൂപയാണ് മൊത്തവിപണി വില. പായ്ക്കറ്റ് ചെയ്ത അരി വില കിലോഗ്രാമിന് 60 മുതൽ 70 രൂപവരെ നൽകണം.
സപ്ലൈകോ വിപണന കേന്ദ്രങ്ങളിൽ അരി കിലോഗ്രാമിന് 25 രൂപയ്ക്ക് ലഭിക്കുമായിരുന്നു. എല്ലാത്തരം റേഷൻ കാർഡുകാർക്കും സബ്സഡി ലഭിക്കുന്നതിനാൽ സാധാരണക്കാർക്ക് അനുഗ്രഹമായിരുന്നു. ഓണത്തിനും ക്രിസ്മസിനുംപോലും ചില ദിവസങ്ങളിൽ മാത്രമാണ് സബ്സിഡി നിരക്കിൽ കച്ചവടം നടന്നത്.
സബ്സിഡി സാധനങ്ങളുടെ വില വർദ്ധിപ്പിക്കാൻ ശുപാർശ ചെയ്ത വിദഗ്ധ സമിതി റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലാണ്. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ മന്ത്രിസഭ റിപ്പോർട്ട് ഉടൻ അംഗീകരിക്കാൻ സാദ്ധ്യതയില്ല.
കുടിശ്ശിക തുകയായ 800 കോടി രൂപ കിട്ടാതെ സാധനങ്ങൾ എത്തിക്കില്ലെന്ന നിലപാടിലാണ് വിതരണക്കാർ.
സബ്സിഡി ഇല്ലാത്ത സാധനങ്ങളുടെ വിതരണവും നിലയ്ക്കുന്ന അവസ്ഥയായിരുന്നു. സപ്ലൈകോയ്ക്ക് ലഭിക്കാനുള്ള തുകയിൽ 100 കോടി രൂപ ധനവകുപ്പ് കഴിഞ്ഞ ആഴ്ച അനുവദിച്ചിരുന്നു. ചില വിതരണക്കാർക്ക് അതിൽ നിന്നു നാമമാത്ര കുടിശ്ശിക നൽകിയതിനെ തുടർന്നാണ് കുറച്ചെങ്കിലും സാധനം എത്തുന്നത്.
വിൽപ്പന കുറഞ്ഞു,
വരുമാനം രഹസ്യം
പ്രതിദിനം എട്ടു കോടി മുതൽ 10 കോടി രൂപയ്ക്കു വരെ വിറ്റുവരവുണ്ടായിരുന്നിടത്ത് ഒരു കോടി രൂപ പോലും വിറ്റുവരവില്ലാത്ത അവസ്ഥയിലേക്ക് കൂപ്പുകുത്തിയതോടെ, സപ്ലൈകോ വിറ്റുവരവ് വിവരങ്ങൾ സ്വന്തം വെബ്സൈറ്റിൽ നിന്നു നീക്കംചെയ്തു. ഡിസംബർ 15ലെ വരുമാനം 70.59 ലക്ഷം രൂപയായിരുന്നു. അതിനുശേഷമാണ് വിവരം നീക്കിയത്.
പൊതുവിപണിയിലെ വിലക്കയറ്റം
(മൊത്തവില)
ഇനം (കി.ഗ്രാം) ----------- നിലവിലെ വില------- ഒരു മാസം മുമ്പ്
മട്ട വടി അരി ...............................46-52...............................42-56
മട്ട ഉണ്ടഅരി..............................42- 44...............................38-42
ആന്ധ്രവെള്ള.............................41-41...............................38-40
സുരേഖ.......................................43- 47...............................39-41
പരിപ്പ്............................................110-125...........................95-100
ഉഴുന്ന്.........................................130-135...........................100-110
കടല...............................................70-80................................60-70
1425 കോടി :
സർക്കാർ സപ്ളൈകോയ്ക്ക്
നൽകാനുള്ള കുടിശിക
''സാമ്പത്തിക പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമുണ്ടാകും. ചർച്ചകൾ പുരോഗമിക്കുകയാണ്. ജനത്തിനു നേരിടുന്ന ബുദ്ധിമുട്ടുകൾ അകറ്റുക തന്നെ ചെയ്യും''
- ജി.ആർ.അനിൽ, ഭക്ഷ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |