തിരുവനന്തപുരം: പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിക്കുന്നത് തന്നെയാണെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. പരമ്പരാഗതമായി കാട്ടുമൂപ്പൻമാരാണ് മകരജ്യോതി തെളിക്കുന്നതെന്നും കേസരി ഹാളിൽ നടന്ന മീറ്റ് ദ പ്രസിൽ പ്രശാന്ത് പറഞ്ഞു.
തീർത്ഥാടകരുടെ എണ്ണത്തിൽ പൊലീസിന്റെ കണക്കാണ് ശരി. രജിസ്റ്റർ ചെയ്യാതെയും ധാരാളം പേരെത്തുന്നുണ്ട്. മാലയിട്ട് വരുന്നവരെ തടയാനാവില്ല. ഇത്തവണ കുട്ടികളുടെ എണ്ണം വളരെക്കൂടുതലായിരുന്നു. പ്രായമുള്ള അമ്മമാർക്കും കുട്ടികൾക്കുമൊക്കെ മറ്റുള്ളവരെപ്പോലെ വേഗത്തിൽ പതിനെട്ടാംപടി കയറാനാവില്ല. അപ്പോൾ മണിക്കൂറിൽ നാലായിരം പേരെയൊന്നും കടത്തിവിടാനാവില്ല.
തിരക്കുമൂലം പൊലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സ്വാഭാവികമാണ്. പൊലീസ് പറയുന്നത് ദേവസ്വംബോർഡിന് അംഗീകരിക്കേണ്ടിവരും. പരിചയസമ്പന്നരായ പൊലീസുകാരെ ഒഴിവാക്കിയെന്ന പ്രസ്താവന ശരിയല്ല.
വെർച്വൽ ക്യൂ ബോർഡിനെ ഏൽപ്പിച്ചത് ഹൈക്കോടതിയാണ്. തിരക്ക് കുറയ്ക്കാൻ അപ്പം, അരവണ വിതരണം പമ്പയിലേക്ക് മാറ്റുന്നത് ആലോചിച്ച് തീരുമാനിക്കേണ്ടതാണ്. ഉപയോഗശൂന്യമായ അരവണ നീക്കം ചെയ്യുന്നതിന് താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. എച്ച്.എൽ.എൽ എന്ന സ്ഥാപനം മുന്നോട്ടുവന്നിട്ടുണ്ട്. പായ്ക്കറ്റ് കട്ട് ചെയ്ത് അരവണ വേർതിരിച്ച് കൊണ്ടുപോകാനാണ് തീരുമാനം.
ബോർഡിൽ താഴെത്തട്ടിലെ പ്രശ്നങ്ങൾ ഒഴിവാക്കാൻ ഡിജിറ്റൈസേഷൻ മാത്രമാണ് പോംവഴി. അതോടെ ഇടപാടുകൾ സുതാര്യമാകും, നടപടികൾ വേഗത്തിലാകും.
ശബരിമലയ്ക്കെതിരെയുള്ള വ്യാജപ്രചാരണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയതാത്പര്യമാണ്. ദേവസ്വംബോർഡിന്റെ പണം സർക്കാർ എടുക്കുമെന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്. ക്ഷേത്രങ്ങളുടെ ചെലവുകൾക്കാണ് ബോർഡിന്റെ വരുമാനം ഉപയോഗിക്കുന്നത്.
ദേവസ്വം ബോർഡ് പ്രസിഡന്റാകാൻ കഴിഞ്ഞത് സി.പി.എമ്മിൽ എത്തിയതുകൊണ്ടാണെന്നും പി.എസ്.പ്രശാന്ത് പറഞ്ഞു. കോൺഗ്രസിൽ നിന്നിരുന്നെങ്കിൽ ഈ പ്രായത്തിൽ ഈ പദവിയിലെത്താൻ കഴിയുമായിരുന്നോയെന്നു സംശയമുണ്ട്. കോൺഗ്രസിന് സംഘടനാപരമായ കെട്ടുറപ്പില്ല. അതൊരു ഇലക്ഷൻ സംവിധാനമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |