തിരുവനന്തപുരം: പതിനെട്ട് വയസുതികഞ്ഞവരെ കണ്ടെത്തി വോട്ടർപട്ടികയിൽ പേരുചേർക്കാൻ യുവജനസംഘടനകൾ മുന്നിട്ടിറങ്ങുന്നു.ബോധവൽക്കരണ പരിപാടികൾസംഘടിപ്പിക്കും. സമൂഹ മാദ്ധ്യമങ്ങൾ വഴിയും പ്രചാരണം നടത്തും.
ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ്, യുവമോർച്ച, എ.ഐ.വൈ.എഫ്, യൂത്ത് ലീഗ് തുടങ്ങിയ സംഘടനകളാണ് മുൻകൈ എടുക്കുന്നത്.
രണ്ടു വർഷത്തിനുള്ളിൽ 18 വയസ് തികഞ്ഞവരിൽ 70 ശതമാനം പേരും വോട്ടർ പട്ടികയിൽ ഇല്ലെന്ന കേരളകൗമുദി വാർത്ത അതീവ ഗൗരവത്തോടെയാണ് ഈ സംഘടനകൾ വിലയിരുത്തിയത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പരമാവധി പേരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുകയാണ് ലക്ഷ്യം.
സമ്മതിദാനാവകാശം വിനിയോഗിക്കാതെ ഒഴിഞ്ഞു മാറുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് ബോധ്യപ്പെടുത്തി ജനാധിപത്യ പ്രകൃയയിലേക്ക് കൊണ്ടുവരാനാണ് യുവജന സംഘടനകൾ ഇടപെടുന്നത്.
കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ, യുവജനങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന സെലിബ്രിറ്റികൾ, മുതിർന്ന രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയവരെ ഉൾപ്പെടുത്തി പ്രചാരണം നടത്താനാണ് ഡി.വൈ.എഫ്.ഐയുടെ തീരുമാനം. സമഗ്ര പ്രചാരണ പരിപാടിക്ക് അടുത്ത മാസം യൂത്ത് കോൺഗ്രസ് സംഘടിപ്പിക്കുന്ന യൂത്ത് കോൺക്ലേവിൽ രൂപം നൽകും. ബൂത്ത്തലത്തിലും കാമ്പസുകൾ കേന്ദ്രീകരിച്ചും പ്രചാരണം നടത്തി പരമാവധി പേരെ ലോക് സഭാ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്താനാണ് യുവമോർച്ചയുടെ തീരുമാനം.
''. പ്രധാന കാരണം രാഷ്ട്രീയ രംഗത്തെ മൂല്യച്യുതിയാകണമെന്നില്ല.അതുപോലും മാറ്റിയെടുക്കാൻ പുതിയ തലമുറയ്ക്കു കഴിയും.''
വി.കെ. സനോജ്,
സംസ്ഥാന സെക്രട്ടറി,
ഡി.വൈ.എഫ്.ഐ
''രാഷ്ട്രീയ രംഗം അഴിമതി നിറഞ്ഞതാണെന്നും പാർട്ടിക്കാർ വർഗീയത പരത്തുന്നുവെന്നും കൗമാരക്കാർ കരുതുന്നു. ഇത് രണ്ടും അവർ ഇഷ്ടപ്പെടുന്നില്ല. വിദേശത്തു പോകുന്നവരെയും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കണം. ''-
രാഹുൽ മാങ്കൂട്ടത്തിൽ,
സംസ്ഥാന പ്രസിഡന്റ്,
യൂത്ത് കോൺഗ്രസ്
''യുവാക്കളിൽ അരാഷ്ട്രീയ വാദം വളരുന്നുവെന്നതിന്റെ തെളിവാണ് കേരളകൗമുദി പുറത്തുവിട്ട കണക്കുകൾ. ഇത് തടയേണ്ടതുണ്ട്.''
സി.ആർ. പ്രഫുൽ കൃഷ്ണൻ,
സംസ്ഥാന പ്രസിഡന്റ്,
യുവമോർച്ച.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |