മാനന്തവാടി: എട്ട് മണിക്കൂറിലധികമായി വയനാട് മാനന്തവാടിയിലെ ജനവാസ കേന്ദ്രങ്ങളിൽ ഭീതിപടർത്തി നിൽക്കുന്ന കാട്ടാനയെ ഉടൻ മയക്കുവെടിവയ്‌ക്കും. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടിലേക്ക് തുരത്താൻ ശ്രമിക്കണമെന്നും അതിന് സാദ്ധ്യമായില്ലെങ്കിൽ മയക്കുവെടി വച്ച് പിടികൂടി കർണാടക വനംവകുപ്പിന്റെ സാന്നിദ്ധ്യത്തിൽ ബന്ദിപ്പൂർ വനമേഖലയിൽ തുറന്നുവിടണമെന്നുമാണ് ഉത്തവിൽ പറയുന്നത്. സംസ്ഥാന പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വൈല്‍ഡ് ലൈഫ്) ആന്‍ഡ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡൻ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
നിലവിലെ സാഹചര്യത്തിൽ കാട്ടാനയെ തുരത്തുക ശ്രമകരമായതിനാൽ മയക്കുവെടി വച്ച് പിടികൂടി ബന്ദിപ്പൂരിൽ തുറന്നുവിടാനുള്ള ശ്രമത്തിലാണ് അധികൃതർ. ഇപ്പോൾ മയക്കുവെടി വയ്‌ക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഉത്തരവിറങ്ങാൻ വൈകുന്നതിൽ നാട്ടുകാർ പ്രതിഷേധത്തിലായിരുന്നു. ആന ഇപ്പോൾ വാഴത്തോട്ടത്തിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. ആനയെ പൂട്ടാനായി വിക്രം, സൂര്യ എന്നീ കുങ്കിയാനകളാണ് എത്തിയിട്ടുള്ളത്.
സ്ഥിതി നിരീക്ഷിക്കുകയാണെന്നും വേണ്ടിവന്നാൽ മയക്കുവെടി വച്ച് ആനയെ പിടികൂടുമെന്നും വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ നേരത്തേ വ്യക്തമാക്കിയിരുന്നു. റേഡിയോ കോളർ ഘടിപ്പിച്ച ആന കർണാടകത്തിന്റേതായതിനാൽ അവിടത്തെ കളക്ടറോട് വയനാട്ടിലെ ഉദ്യോഗസ്ഥർ സംസാരിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
'ഇറങ്ങി ഇത്രയും മണിക്കൂർ കഴിഞ്ഞിട്ടും അധികൃതർ ആനയെ മാറ്റാനുള്ള കാര്യങ്ങൾ ചെയ്യുന്നില്ല. ഇത് ജനങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുകയാണ്. പൊലീസും റവന്യൂ വകുപ്പും വനം വകുപ്പും ചേർന്ന് കർഫ്യൂ നടപ്പിലാക്കാൻ വൈകി. രാവിലെ കോടതി പരിസരത്ത് ആന എത്തിയപ്പോൾ തന്നെ കർഫ്യൂ പ്രഖ്യാപിക്കണമായിരുന്നു. അത് ചെയ്തില്ല എന്നുമാത്രമല്ല, റോഡുകൾ മുഴുവൻ അടയ്‌ക്കാനുള്ള നടപടിയും സ്വീകരിച്ചില്ല. ആയിരക്കണക്കിന് കുട്ടികൾ ഈ സമയത്ത് സ്കൂളുകളിലെത്തി.വീട്ടിൽ നിന്ന് പുറപ്പെട്ട നിരവധി കുട്ടികൾ വഴിയിലായി. രക്ഷിതാക്കൾ ഉൾപ്പെടെ വലിയ ആശങ്കയിലായിരുന്നു. 50 മീറ്റർ കൂടി കഴിഞ്ഞിരുന്നുവെങ്കിൽ ആന മെഡിക്കൽ കോളേജ് പരിസരത്തെത്തുമായിരുന്നു. ഉദ്യോഗസ്ഥരുടെ വീഴ്ച കാരണം ഇവിടെ വലിയ ദുരന്തങ്ങൾ ഉണ്ടായേനെ. ആനയെ എത്രയും പെട്ടെന്ന് മയക്കുവെടി വച്ച് സ്ഥലത്ത് നിന്ന് മാറ്റണമെന്നാണ് ഞങ്ങളുടെ ആവശ്യം.'- നാട്ടുകാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |