കണ്ണൂർ: കേരളത്തിലെ സ്വകാര്യനിക്ഷേപ തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തെ വിജ്ഞാന സമൂഹമാക്കി മാറ്റാൻ സ്വകാര്യനിക്ഷേപം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബഡ്ജറ്റിലെ സ്വകാര്യ-വിദേശ സർവകലാശാല പ്രഖ്യാപനത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗോവിന്ദൻ.
'കേരളത്തിലെ സ്വകാര്യമേഖലയിലെ നിക്ഷേപം വീണ്ടും ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യമാണ് ഇപ്പോഴുളളത്. വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപം ഇപ്പോൾ തന്നെയുണ്ട്.വിഷയത്തിൽ എസ്എഫ്‌ഐയുമായി ചർച്ച നടത്തിയിട്ടുണ്ട്. കേരളത്തിലെ ഒരു വികസന പ്രവർത്തനങ്ങളെയും അനുവദിക്കില്ലെന്ന നിലപാട് സ്വീകരിക്കുന്നവരാണ് പ്രതിപക്ഷം. കേരള സദസ് വന്നപ്പോൾ പിൻമാറിയവരാണ് അവർ. ഒരു രീതിയിലും സർക്കാരിന്റെ വികസനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കാത്ത ലോകത്തെ ഒരേയൊരു പ്രതിപക്ഷം കേരളത്തിലേതാണ്.അവർ പറയുന്നത് നെഗറ്റീവായിട്ടുളള കാര്യങ്ങളാണ്. വിജ്ഞാന സമൂഹമാകാൻ സ്വകാര്യനിക്ഷേപം വേണം.എസ്എഫ്‌ഐയ്ക്ക് വിരോധമുണ്ടെങ്കിൽ ചർച്ച നടത്തും. മുൻപത്തെയും നിലപാട് സ്വകാര്യനിക്ഷേപം ആകാം എന്നുതന്നെയായിരുന്നു.'- അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വിദേശ സർവകലാശാല വിഷയത്തിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവും രംഗത്തെത്തിയിരുന്നു. അന്തിമ തീരുമാനം ആയിട്ടില്ലെന്നും ഇടതുനയത്തെപ്പറ്റി മാദ്ധ്യമങ്ങൾക്ക് വേവലാതി വേണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ഇടതുപക്ഷത്തിന്റെ നയങ്ങളെപ്പറ്റി നിങ്ങൾ വേവലാതിപ്പെടേണ്ട. എസ്എഫ്ഐ ആശങ്ക അറിയിച്ചിട്ടുണ്ട്. വിദ്യാർത്ഥി പ്രസ്ഥാനം എന്ന നിലയ്ക്ക് ആവരുടെ ആശങ്കകൾ മുന്നോട്ടുവയ്ക്കുകയും, അത് പരിഹരിക്കുന്നുണ്ടെന്ന ഉറപ്പ് നേടിയെടുക്കുകയും ചെയ്യേണ്ടത് അവരുടെ കർത്തവ്യമാണ്. അതുകൊണ്ടാണ് അവർ അത് ചെയ്തത്. വിദേശ സർവകലാശാലകൾ കടന്നുവരുമ്പോൾ വാണിജ്യപരമായ താത്പര്യങ്ങൾ അവർക്കുണ്ടോ, കുട്ടികൾ കബളിപ്പിക്കപ്പെടുന്നുണ്ടോ, ഇത്തരം കാര്യങ്ങളൊക്കെ പരിശോധിക്കേണ്ടിയിരിക്കുന്നു. അത് പരിശോധിക്കും. എന്നിട്ടേ നമുക്ക് ചെയ്യാൻ പറ്റുള്ളൂ. ധനകാര്യമന്ത്രി ബഡ്ജറ്റാണ് അവതരിപ്പിച്ചിട്ടുള്ളത്. നയപരമായ കാര്യങ്ങളെ സംബന്ധിച്ച് ഒരു വിശദീകരണം നടത്താൻ ഞാൻ താത്പര്യപ്പെടുന്നില്ലെന്നും മന്ത്രി പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |