ആലപ്പുഴ: തെരുവിന്റെ മക്കളുടെയും മനോനില തെറ്റിയവരുടെയും ശുശ്രൂഷകനായി ജീവിക്കുമ്പോഴും ചോര മണക്കുന്ന ഭൂതകാലം മാത്യു ആൽബിന്റെ മനസിലെത്തും. പ്രണയവും വിവാഹവും ഇറച്ചിവെട്ടും ഗുണ്ടാപ്പണിയും കൊലപാതകവും...സിനിമാക്കഥയെ വെല്ലുന്ന ജീവിതം.
കൊലപാതകമടക്കം 105 ക്രിമിനൽ കേസുകളിൽ പ്രതിയായി. ഇന്ന് പുന്നപ്രയിൽ 170 അശരണർക്ക് തണലേകുന്ന ശാന്തിഭവൻ സർവോദയ ചാരിറ്റബിൾ ട്രസ്റ്റ് നടത്തുകയാണ് ആൽബിൻ. അതിന് വഴികാട്ടിയായത് ഭാര്യ മേരി.
ജോലി തേടി നാട്ടുവിട്ട ആൽബിൻ ആലപ്പുഴ തങ്കി കടപ്പുറത്ത് തിരിച്ചെത്തുന്നത് പതിനെട്ടാം വയസിലാണ്. പുന്നപ്ര ഐ.എം.എസ് സെമിനാരി ഡയറക്ടർ ഫാ.ശിലാനാഥന്റെ സഹായിയായി. കുർബാനയ്‌ക്ക് എത്തുന്ന പറവൂർ സ്വദേശി മേരി മനസിൽ ചേക്കേറി. കല്യാണത്തിനു ശേഷമായിരുന്നു പുകിൽ. സ്ത്രീധനമില്ലാതെ എത്തിയ മേരിയെ ആദ്യരാത്രിയിൽ ആൽബിനൊപ്പം ഒരു മുറിയിൽ കഴിയാൻ കുടുംബം അനുവദിച്ചില്ല. അന്നാദ്യമായി ആൽബിൻ കള്ളു കുടിച്ചു. പിന്നീട് മേരിയുടെ ഒറ്റമുറി വീടും വാടകവീടും...
തടവറയിൽ നിന്നിറങ്ങി സ്നേഹനിധിയായി
ഭാര്യയുമായി പിണങ്ങിക്കഴിഞ്ഞ അനുജന്റെ മരണത്തോടെയാണ് ജീവിതം തകിടം മറിഞ്ഞത്. സഹോദര ഭാര്യയുടെ കഴുത്തിൽ ആൽബിൻ തോർത്ത് വരിഞ്ഞുമുറുക്കിയിട്ട് ഇറങ്ങിയോടി. അവർ രക്ഷപ്പെട്ടെങ്കിലും ഇരട്ട ഗർഭസ്ഥശിശുക്കൾ മരിച്ചു. സങ്കടം സഹിക്കാനാവാതെ മദ്യസേവ തുടങ്ങി. മേരിയെ ശല്യം ചെയ്ത സംഘത്തെ കൈകാര്യം ചെയ്തതോടെ ഗുണ്ടാ ലേബലും ചാർത്തിക്കിട്ടി. പുന്നപ്രയിൽ ഇറച്ചിക്കട തുടങ്ങി. കരുണാകരൻ എന്ന പൊലീസുകാരനെ ക്വാർട്ടേഴ്‌സിൽ കയറി വെട്ടി. വടിവാളിലെ ചോര മദ്യത്തിലേക്ക് ഇറ്റിച്ച് കുടിച്ചു. കൊലപാതക കുറ്റത്തിനുൾപ്പടെ 12 വർഷം സെൻട്രൽ ജയിലിൽ. ഓലമെടഞ്ഞും ചകിരി പിരിച്ചുമാണ് മേരി മൂന്ന് മക്കളെ വളർത്തിയത്.
പരോൾ കാലത്ത് മേരിയുടെ ഉപദേശങ്ങൾ ആൽബിൻ കേട്ടു. ശിക്ഷ പൂർത്തിയാക്കിയതോടെ അശരണർക്ക് തുണയാകണമെന്ന ആൽബിന്റെ ആഗ്രഹത്തിന് മേരി കൈത്താങ്ങായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |