കോഴിക്കോട്: കെ എസ് ആർ ടി സി ജീവനക്കാരനെ സ്വകാര്യ ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കായണ്ണ നരയംകുളം സ്വദേശി അനീഷിനെ (38) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കെ എസ് ആർ ടി സി ബസിലെ കണ്ടക്‌ടറായിരുന്നു അനീഷ്.
ഇന്നലെ ഉച്ചയോടെ അനീഷ് കോഴിക്കോട്ടെ സ്വകാര്യ ലോഡ്‌ജിൽ മുറിയെടുത്തിരുന്നു. അനീഷിനെ കാണാതായതായി ഇന്ന് രാവിലെ കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അനീഷിനെ ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കാസർകോട്ടേയ്ക്ക് സ്ഥലംമാറ്റം ലഭിച്ചതുമായി ബന്ധപ്പെട്ട് അനീഷ് മാനസിക പ്രയാസത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഇതാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
കഴിഞ്ഞദിവസം കെ എസ് ആർ ടി സി ഡിപ്പോയിലെ കണ്ടക്ടറെയും ഭാര്യയെയും ദുരൂഹസാഹചര്യത്തിൽ രണ്ടിടങ്ങളിലായി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പുനലൂർ കെ എസ് ആർ ടി സി ഡിപ്പോയിലെ കണ്ടക്ടർ വിജേഷും ഭാര്യ രാജിയുമാണ് മരിച്ചത്. കടബാദ്ധ്യതമൂലം ഇരുവരും ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കുന്നിക്കോട് ആവണീശ്വരം മീനംകോട് കോളനിയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. രാജി ഇന്നലെ രാത്രി പത്തരയ്ക്ക് മിനി ബസിനുമുന്നിൽ ചാടി മരിക്കുകയായിരുന്നു. ആവണീശ്വരം റെയിൽവേ സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. കാണാതായ വിജേഷിനായി തിരച്ചിൽ നടക്കുന്നതിനിടെ തൂങ്ങിമരിച്ചനിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വിളക്കുടി ആയിരവല്ലി പാറയ്ക്ക് സമീപം ഷാളിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സാമ്പത്തികബാദ്ധ്യത സൂചിപ്പിക്കുന്ന കത്ത് വീട്ടിൽ നിന്ന് പൊലീസിന് കിട്ടി. വിജേഷിന്റെ മൃതദേഹത്തിനരികിൽ നിന്ന് വസ്തുപ്രമാണം അടങ്ങിയ ഫയലും മൊബൈൽ ഫോണും കണ്ടെത്തി. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |