വടകര (കോഴിക്കോട്): വാഗ്ഭടാനന്ദനെക്കുറിച്ച് പറയാതെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെക്കുറിച്ച് പറയാനാവില്ലെന്നും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പ്രതിരോധിച്ച അദ്വൈതത്തിന്റെ ഭൗതിക പ്രയോഗമായിരുന്നു ഗുരുവിന്റെ മാർഗമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
വിഗ്രഹാരാധനയെ എതിർത്ത് ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്ന സാമൂഹ്യ പരിഷ്ക്കാരത്തിന് അദ്ദേഹം ഊന്നൽ നൽകി. നവോത്ഥാനം കേവല സാമൂഹ്യ പരിഷ്കരണം മാത്രമല്ല സാമൂഹ്യ പുരോഗതി ലക്ഷ്യം വച്ചുള്ള ഭൗതികവികാസം കൂടിയായിരിക്കണമെന്ന ദീർഘ വീക്ഷണത്തിനാണ് ഒരു നൂറ്റാണ്ട് തികയുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഏറ്റെടുക്കുന്ന പ്രവൃത്തികളുടെ സോഷ്യൽ ഓഡിറ്റിംഗ് നടത്തി ലോകത്തിന് തന്നെ മാതൃകയാവുകയാണ് യു.എൽ.സി.സി. പതിനായിരക്കണക്കിന് മനുഷ്യർക്ക് സ്ഥിരം തൊഴിലും മെച്ചപ്പെട്ട വേതനവും എന്ന ലക്ഷ്യംനേടി സമയനിഷ്ഠയും ഗുണമേന്മയും അഴിമതി രഹിതമായ സംഘാടനവും കൊണ്ട് മുന്നേറുന്ന സൊസൈറ്റി കാലത്തിനനുസരിച്ച പരിഷ്കാരങ്ങളും വൈവിദ്ധ്യങ്ങളും കൊണ്ടുവന്ന് മഹാപ്രസ്ഥാനമായി വളരുകയാണെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ മന്ത്രി വി.എൻ വാസവൻ അദ്ധ്യക്ഷനായി. മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രൻ, എം.എൽ.എമാരായ കെ.കെ രമ, ഇ.കെ വിജയൻ, ചീഫ് സെക്രട്ടറി വി.വേണു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, എഴുത്തുകാരായ ടി.പത്മനാഭൻ, എം. മുകുന്ദൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി, വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി. സതീദേവി, സി.പി ജോൺ, സി.കെ നാണു, കോഴിക്കോട് മേയർ ബീന ഫിലിപ്പ്, കോലിയക്കോട് കൃഷ്ണൻ നായർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗിരിജ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ശ്രീജിത്ത്, ടി.പി മിനിക, ആയിഷ ഉമ്മർ, പി.പി ചന്ദ്രശേഖരൻ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ നേതാക്കൾ എന്നിവർ പ്രസംഗിച്ചു. യു.എൽ.സി.സി.എസ് പ്രസിഡന്റ് രമേശൻ പലേരി സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |