തിരുവനന്തപുരം: വയനാട്ടിലെ വന്യജീവി ആക്രമണം തടയാൻ വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്താൻ ജനപ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയിൽ തീരുമാനമായി. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ റാങ്കിലുള്ള ഒരു സ്പെഷ്യൽ ഓഫീസറെ വയനാട് ജില്ലയിൽ നിയമിക്കും. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിലെ തീരുമാനങ്ങളും യോഗം വിലയിരുത്തി.
മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ള നോഡൽ ഓഫീസർമാരുടെ യോഗങ്ങൾ കൃത്യമായി ചേരാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. റവന്യു, പൊലിസ്, വനം ഉദ്യോഗസ്ഥർ ചേർന്ന കമാൻഡ് കൺട്രോൾ സെന്റർ ശക്തിപ്പെടുത്തണം. ഇവരുൾപ്പെടുന്ന വാർറൂം സജ്ജമാക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കി ഏകോപന സമിതിയും രൂപീകരിക്കും. ആർ.ആർ.ടികൾ സ്ഥിരമാക്കണം. മുന്നറിയിപ്പ് സംവിധാനം ശക്തിപ്പെടുത്തണം. വന്യജീവി ആക്രമണത്തിൽ മരിച്ചവർക്കും പരിക്കേറ്റവർക്കും 11.5 കോടി രൂപ നഷ്ടപരിഹാരം നൽകാനുള്ള നടപടികളായി. വയർലെസ് സെറ്റുകൾ, ഡ്രോണുകൾ എന്നിവ വാങ്ങാനും അനുമതി നൽകി.
ജനവാസ മേഖലകളിൽ വന്യജീവി വന്നാൽ കൈകാര്യം ചെയ്യേണ്ട വിധം അതിവേഗം തീരുമാനിക്കണം. അതിന് കളക്ടർക്കുള്ള അധികാരം ഉപയോഗിക്കാവുന്നതാണ്. വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയെ വനം വകുപ്പിൽ തന്നെ നിലനിറുത്താനാവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വന്യമൃഗ ആക്രമണം മൂലം സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്ക്ക് പോകുന്നവർക്കുള്ള സഹായം ആലോചിക്കും. രാത്രികളിൽ വനമേഖലയിലെ റിസോർട്ടുകളിൽ നടക്കുന്ന ഡി.ജെ പാർട്ടികൾ നിയന്ത്രിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |