ന്യുഡൽഹി : കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കർഷകർ നടത്തുന്ന ഡൽഹി ചലോ മാർച്ച് താത്കാലികമായി നിറുത്തിവച്ചു. കൂടുതൽ കർഷകരെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമരം നിറു്തതി വച്ചത്. അതിർത്തിയിൽ തന്നെ സമരം ശക്തമായി തുടരുമെന്ന് നേതാക്കൾ അറിയിച്ചു. കൂടുതൽ കർഷകരെ അതിർത്തിയിലേക്ക് എത്തിക്കും എന്നും കർഷക സംഘടനാ നേതാക്കൾ പറഞ്ഞു.
അതേസമയം ഡൽഹി ചലോ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട യുവ കർഷകൻ ശുഭ്കരൺ സിംഗിന് നീതി ഉറപ്പാക്കണമെന്നും കുറ്റക്കാരെ ശിക്ഷിക്കും വരെ പോസ്റ്റ്മോർട്ടം അനുവദിക്കില്ലെന്നുമുള്ള നിലപാടിലാണ് കർഷക നേതാക്കൾ. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പഞ്ചാബ് സർക്കാർ തയ്യാറാകണമെന്ന് അവർ ആവശ്യപ്പെട്ടു.
പഞ്ചാബ് സർക്കാർ പ്രഖ്യാപിച്ച ഒരു കോടി രൂപ നഷ്ടപരിഹാരവും സഹോദരിക്ക് സർക്കാർ ജോലിയെന്ന വാഗ്ദാനവും കർഷകന്റെ കുടുംബം നിരസിച്ചു. നീതിയാണ് തേടുന്നതെന്നും പണവും ജോലിയും കൊണ്ട് താരതമ്യം ചെയ്യാനാകില്ലെന്നും കുടുംബം വ്യക്തമാക്കി. അതേസമയം പ്രതിഷേധക്കാർക്കെതിരെ ദേശീയ സുരക്ഷാനിയമം പ്രയോഗിക്കാനുള്ള തീരുമാനത്തിൽ നിന്ന് ഹരിയാന പൊലീസ് പിന്മാറി. ഇതിനിടെ കർഷകരുടെ ആവശ്യങ്ങളിൽ ഇടപെടൽ ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി എത്തി.
കർഷകൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് സംയുക്ത കിസാൻ മോർച്ചയുടെ ആഭിമുഖ്യത്തിൽ കരിദിനം ആചരിച്ചു. സമവായ ചർച്ചയ്ക്ക് കേന്ദ്രസർക്കാർ നീക്കം ഊർജ്ജിതമാണ്. കർഷക നേതാക്കൾ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് കേന്ദ്ര കൃഷിമന്ത്രി അർജുൻ മുണ്ട ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. ഇതിനിടെ, ഹരിയാനയിലെ ഹിസാറിൽ ഇന്ന് കർഷകരും പൊലീസുമായി സംഘർഷമുണ്ടായി. ഖനൗരി ബോർഡറിലേക്ക് പോകുകയായിരുന്ന സമരക്കാർക്ക് നേരെ കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചു. ഒട്ടേറെ പേരെ കസ്റ്റഡിയിലെടുത്തു. ഒരു പൊലീസുകാരന് പരിക്കേറ്റു.
കർഷകൻ കൊല്ലപ്പെട്ട സംഭവത്തിൽ ബി.ജെ.പി പഞ്ചാബ് ഘടകം അദ്ധ്യക്ഷൻ സുനിൽ ജാഖർ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. എല്ലാ ജീവനും പ്രധാനപ്പെട്ടതാണ്. യുവാക്കളുടെ ഊർജ്ജം ശരിയായ ദിശയിലേക്ക് കർഷക സംഘടനകൾ നയിക്കണമെന്നും കൂട്ടിച്ചേർത്തു. ഇതിനിടെ, 14 കാർഷിക വിളകൾക്ക് മിനിമം താങ്ങുവില നൽകുമെന്ന് ഹരിയാനയിലെ മനോഹർലാൽ ഖട്ടർ സർക്കാർ ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. കാർഷിക വായ്പകളുടെ പിഴപ്പലിശ അടക്കം എഴുതിതള്ളും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |