വാഷിംഗ്ടൺ: യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ഉൾപാർട്ടി പോരിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിജയപരമ്പര തുടരുന്നു. സൗത്ത് കാരലൈനയിൽ നടന്ന പ്രൈമറി തിരഞ്ഞെടുപ്പിൽ 59.8 ശതമാനം വോട്ട് നേടി ട്രംപ് വിജയിച്ചു. എതിരാളിയും യു.എന്നിലെ മുൻ യു.എസ് അംബാസഡറുമായ നിക്കി ഹേലിക്ക് 39.5 ശതമാനം വോട്ടാണ് ലഭിച്ചത്.
സൗത്ത് കാരലൈന മുൻ ഗവർണർ കൂടിയായ നിക്കിക്ക് സ്വന്തം സംസ്ഥാനത്തുണ്ടായ പരാജയം കനത്ത തിരിച്ചടിയായെങ്കിലും മുന്നോട്ടുപോകാനാണ് തീരുമാനം. സൗത്ത് കാരലൈനയിൽ അടക്കം പാർട്ടി ഇതുവരെ നടത്തിയ അഞ്ച് ഔദ്യോഗിക സംസ്ഥാന തിരഞ്ഞെടുപ്പുകളിലും ട്രംപിനായിരുന്നു ജയം. ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ്, ടെക് സംരംഭകനും ഇന്ത്യൻ വംശജനുമായ വിവേക് രാമസ്വാമി തുടങ്ങിയവർ സ്ഥാനാർത്ഥിത്വത്തിനുള്ള മത്സരങ്ങളിൽ നിന്ന് നേരത്തെ പിന്മാറിയിരുന്നു. നാളെ മിഷിഗണിൽ നടക്കുന്ന പാർട്ടി പ്രൈമറിയിലും ട്രംപ് ജയമുറപ്പിച്ചു കഴിഞ്ഞു.
ഇതിനിടെ, സൗത്ത് ഡക്കോട്ട ഗവർണർ ക്രിസ്റ്റി നോയത്തേയോ വിവേക് രാമസ്വാമിയേയോ തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ട്രംപ് തിരഞ്ഞെടുത്തേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. റോൺ ഡിസാന്റിസ്, സൗത്ത് കാരലൈന സെനറ്റർ ടിം സ്കോട്ട്, ഹവായിയിൽ നിന്നുള്ള മുൻ ജനപ്രതിനിധി സഭാംഗം തുൾസി ഗബ്ബാർഡ്, ഫ്ലോറിഡയിലെ ജനപ്രതിനിധി സഭാംഗം ബയേൺ ഡൊണാൾഡ്സ് തുടങ്ങിയവരുടെ പേരും പരിഗണനയിലുണ്ട്. നവംബർ 5നാണ് ഇത്തവണത്തെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |