പത്തനംതിട്ട: ഹാജർ ഒപ്പിട്ടതിനുശേഷം മനുഷ്യച്ചങ്ങലയിൽ പങ്കെടുക്കാൻ പോയ മൂന്ന് തൊഴിലുറപ്പ് മേറ്റുമാർക്ക് ഒരു വർഷത്തേയ്ക്ക് സസ്‌പെൻഷൻ. ഒപ്പിട്ടതിനുശേഷം ഡിവൈഎഫ്‌ഐയുടെ മനുഷ്യച്ചങ്ങലയിൽ പങ്കെടുക്കാൻ പോയ പത്തനംതിട്ട പള്ളിക്കൽ പഞ്ചായത്തിലെ മൂന്ന് മേറ്റുമാർക്കാണ് സസ്‌പെൻഷൻ ലഭിച്ചത്.
ഹാജർ രേഖപ്പെടുത്തി ഫോട്ടോയും എടുത്തതിനുശേഷമാണ് മൂന്ന് മേറ്റുമാരും 70 തൊഴിലാളികളും രാഷ്ട്രീയ പാർട്ടിയുടെ പരിപാടിക്ക് പോയത്. ഇവർ പരിപാടിയിൽ പങ്കെടുത്ത ദിവസത്തെ വേതനം കുറയ്ക്കണമെന്നും ഓംബുഡ്‌സ്‌മാൻ ഉത്തരവിൽ പറയുന്നു. കോൺഗ്രസും ബിജെപിയും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മേറ്റുമാർക്കെതിരെ നടപടിയെടുത്തത്.
ജനുവരി 20നാണ് പള്ളിക്കൽ പഞ്ചായത്തിലെ 20ാം വാർഡിൽ പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. മൂന്ന് സൈറ്റുകളിൽ നിന്നായി 70ഓളം തൊഴിലുറപ്പ് തൊഴിലാളികൾ പ്രവൃത്തി സ്ഥലത്തെത്തി എൻഎംഎംഎസ് മുഖേനെയും മസ്റ്റർ റോൾ വഴിയും ഹാജർ രേഖപ്പെടുത്തിയതിനുശേഷം മനുഷ്യച്ചങ്ങലയിൽ പങ്കെടുക്കാൻ പോയെന്നാണ് പരാതി. തൊഴിലുറപ്പ് ജോലിക്ക് മേൽനോട്ടം വഹിക്കേണ്ട മൂന്ന് മേറ്റുമാരും ഇക്കൂട്ടത്തിലുണ്ടായിരുന്നു.
പരാതി ലഭിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ മേറ്റുമാരും തൊഴിലാളികളും ഹാജർ രേഖപ്പെടുത്തിയതിനുശേഷം മനുഷ്യച്ചങ്ങലയ്ക്ക് പോയതായി കണ്ടെത്തി. എന്നാൽ ഇതിനുശേഷവും ആരോപണവിധേയരായ മേറ്റുമാരെ ട്രെയിനിംഗിൽ പങ്കെടുപ്പിച്ചെന്നും നിയമപ്രകാരം തൊഴിൽ ചെയ്ത തങ്ങളെ ഒഴിവാക്കിയെന്നും ചില മേറ്റുമാർ പരാതി നൽകുകയായിരുന്നു. സിപിഎമ്മിന്റെ ഭരണത്തിലുള്ള പഞ്ചായത്തിൽ വാർഡ് മെമ്പറുടെ ഇഷ്ടപ്രകാരമാണ് ട്രെയിനിംഗിൽ പങ്കെടുക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയതെന്നും ആരോപണമുണ്ട്. പരാതിക്കാർക്ക് മറ്റ് അയോഗ്യതകളില്ലെങ്കിൽ ട്രെയിനിംഗ് നൽകണമെന്ന് പള്ളിക്കൽ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് ഓംബുഡ്‌സ്‌മാൻ നിർദേശം നൽകിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |