അരുവിപ്പുറം: ശ്രീനാരായണ ഗുരുദേവ ദർശനത്തിന് കാലാതീതമായ പ്രസക്തിയുണ്ടെന്നും, പുതിയ കാലത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം ഗുരുസന്ദേശമാണെന്നും ബോദ്ധ്യമുള്ള സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ പറഞ്ഞു. സർക്കാരിന്റെ ഓരോ പ്രവർത്തനത്തിലും ഗുരുസന്ദേശം പ്രതിഫലിച്ചു കാണാമെന്നും 136-ാമത് അരുവിപ്പുറം പ്രതിഷ്ഠാ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
ക്ഷേത്രം സവർണ ന്യൂനപക്ഷത്തിന്റെ സ്വകാര്യ സൂക്ഷിപ്പായും ദൈവം അവർക്കു മാത്രം ആരാധിക്കാവുന്ന സങ്കൽപ്പമായും കണക്കാക്കിയിരുന്ന ഘട്ടത്തിൽ ഇവ രണ്ടും തങ്ങൾക്കും അവകാശപ്പെട്ടതാണെന്ന ധീരമായ പ്രഖ്യാപനമാണ് ഗുരു അരുവിപ്പുറം പ്രതിഷ്ഠയിലൂടെ നടത്തിയത്. കേരളത്തിലെ ആദ്യ ക്ഷേത്ര പ്രവേശന വിളംബരം അതായിരുന്നു. ജാതിവ്യവസ്ഥയുടെ ഘടനയ്ക്ക് കനത്ത ആഘാതമേൽപ്പിച്ചു അത്. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ദർശനത്തിലൂടെ വിപ്ലവകരമായ കാഴ്ചപ്പാടാണ് ഗുരു മുന്നോട്ടുവച്ചത് . ഗുരുവിനു സമാനനായി ഗുരു മാത്രമേയുള്ളൂ..
ഗുരു. ഒരു ഘട്ടത്തിൽ വിഗ്രഹവും,. മറ്റൊരു ഘട്ടത്തിൽ കണ്ണാടിയും പ്രതിഷ്ഠിച്ചു. സ്വന്തം ശക്തിചൈതന്യങ്ങൾ തിരിച്ചറിയണമെന്ന സന്ദേശമാണ് കണ്ണാടി പ്രതിഷ്ഠയിലുള്ളത്. അമ്പലങ്ങളും പ്രതിഷ്ഠകളും സ്ഥാപിച്ച ഗുരുവാണ് പിൽക്കാലത്ത് അമ്പലങ്ങളെക്കാൾ പ്രാധാന്യം വിദ്യാഭ്യാസത്തിനാണെന്നു പറഞ്ഞത്. ആ ഗുരുവിനെ സമഗ്രതയിൽ കാണുന്ന സർക്കാരാണ് ഇന്നു കേരളത്തിലുള്ളത്. സർക്കാർ ആദ്യമായി ഗുരുപ്രതിമ സ്ഥാപിച്ചതും,. ഗുരുവിന്റെ പേരിൽ സർവകലാശാലയുണ്ടായതും, ആർക്കു വേണ്ടിയാണോ ഗുരു വിഗ്രഹം സ്ഥാപിച്ചത്, ആ വിഭാഗത്തിൽപ്പെട്ടവർക്കു ക്ഷേത്രങ്ങളിൽ പൂജാരിമാർ വരെ ആകാമെന്നു തെളിയിച്ചതും ഈ ഘട്ടത്തിലാണ്. സമൂഹത്തെ മലീമസമാക്കാനും, പുരോഗമന, നവോത്ഥാന പാരമ്പര്യത്തെ വെല്ലുവിളിക്കാനും ആസൂത്രിതമായ ഇടപെടലുകലുണ്ടാവുന്ന ഇന്നത്തെ ആപത് ഘട്ടത്തിൽ പ്രതിരോധത്തിന്റെ ഊർജമാണ് ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ശശി തരൂർ എം.പി, കേരളകൗമുദി ചിഫ് എഡിറ്റർ ദീപു രവി, സി.കെ.ഹരീന്ദ്രൻ എം.എൽ.എ, റെയിൽവെ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ഒഫ് ഇന്ത്യ ചെയർമാൻ പി.കെ കൃഷ്ണദാസ്, ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ അഡ്വ.കെ.ബി.മോഹൻദാസ്, സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.മധുപാൽ, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്.ബിനു എന്നിവരും സംസാരിച്ചു. അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതവും സ്വാമി ശിവനാരായണ തീർത്ഥ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |