നാദാപുരം: മാനസിക വൈകല്യമുള്ള ബാലികയെ ബലാത്സംഗത്തിനും പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കിയ കേസിലെ പ്രതിക്ക് 62 വർഷം കഠിന തടവും 85000 രൂപ പിഴയും ശിക്ഷ വിധിച്ചു. നന്മണ്ട സ്വദേശി കിണറ്റുമ്പത്ത് ശിവദാസനെ (54) യാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) ജഡ്ജ് എം. സുഹൈബ് ശിക്ഷിച്ചത്.
നാലാം ക്ലാസിൽ പഠിക്കുകയായിരുന്ന കുട്ടിയെ 2018ൽ പല ദിവസങ്ങളിലായി അശ്ലീയ വീഡിയോ കാണിച്ച് അതിജീവിതയുടെ അയൽവാസിയുടെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിലും വീട്ടിലെ വിറകുപുരയിലും വച്ച് ലൈംഗിക അതിക്രമത്തിനും ബലാത്സംഗത്തിനും ഇരയാക്കുകയും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് കേസിനാസ്പദമായ സംഭവം.
ബാലികയുടെ പിതാവ് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കുപറ്റി കിടപ്പിലായ സമയത്ത് സഹായിയായി വന്ന പ്രതി ആ സമയത്തും കുട്ടിയെ ചൂഷണം ചെയ്യുകയായിരുന്നു. കുട്ടി മറ്റൊരു ബന്ധുവീട്ടിൽ താമസിക്കാൻ പോയ സമയത്ത് അവർക്ക് കിട്ടിയ വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ ബാലുശ്ശേരി പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് ബാലുശ്ശേരി സീനിയർ സിവിൽ പൊലീസ് ഓഫിസർ സി. കെ. ബീനയാണ് കേസിൽ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയത്.
ബാലുശ്ശേരി പൊലീസ് ഇൻസ്പെക്ടർ എൻ.കെ. സുരേഷ് കുമാർ, അസി. സബ് ഇൻസ്പെക്ടർ കെ.വി. റസുല എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 17 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. ലെയ്സൺ ഓഫീസർ നാദാപുരം സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.എം. ഷാനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |