കോഴിക്കോട്: ഇസ്ലാം മതവിശ്വാസികളുടെ പുണ്യ മാസമായ റംസാന് തുടക്കമായി. കോഴിക്കോട് കാപ്പാടും പൊന്നാനിയിലും മാസപ്പിറവി കണ്ടതോടെ നാളെ റംസാൻ വ്രതത്തിന് തുടക്കമാകുമെന്ന് ഖാസിമാരും മുസ്ലിം സമുദായ നേതാക്കളും അറിയിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുലൈലി, ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ, പാളയം ഇമാം വി.പി.സുഹൈബ് മൗലവി എന്നിവർ റംസാൻ പിറ കണ്ടത് സ്ഥിരീകരിച്ചു.
ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാണ് റംസാൻ. പുലർച്ചെ മുതൽ സൂര്യാസ്തമയം വരെ ഭക്ഷണവും വെള്ളവും വെടിഞ്ഞുള്ള ത്യാഗം, ഖുർആൻ പാരായണം രാത്രിയിൽ തറാവീഹ് നമസ്കാരം, ദാനധർമങ്ങൾ, ഉദ്‌ബോധന ക്ലാസുകൾ എന്നിവയൊക്കെ റംസാൻ മാസത്തിൽ നടക്കും. ഈ മാസം ചെയ്യുന്ന പുണ്യകാര്യങ്ങളെ ദെെവം കയ്യൊഴിയില്ലെന്നാണ് വിശ്വാസം.
അതേസമയം, ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് റംസാൻ വ്രതാരംഭിച്ചു. സൗദി അറേബ്യ, യു.എ.ഇ, കുവൈറ്റ്, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിൽ മാസപ്പിറ കണ്ടു. സൗദിയിലാണ് ആദ്യം മാസപ്പിറവി സ്ഥിരീകരിച്ചത്. മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ഇന്ന് ശഅബാൻ 30 പൂർത്തിയാക്കി നാളെ ഒമാനിൽ വ്രതമാരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |