മലപ്പുറം: അരീക്കോട് ഫുട്‌ബോൾ മത്സരത്തിനിടെ കാണികളുടെ മർദനമേറ്റ സംഭവത്തിൽ ഐവറി കോസ്റ്റ് താരം ഹസൻ ജൂനിയർ പൊലീസിന് പരാതി നൽകി. കാണികൾ വംശീയാധിക്ഷേപം നടത്തിയെന്ന് ഹസൻ ജൂനിയർ പറഞ്ഞു. സംഘർഷത്തിന്റെ വീഡിയോ ഉൾപ്പെടെ ഹാജരാക്കിയാണ് ഹസൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
തന്നെ ബ്ലാക്ക് മങ്കിയെന്ന് വിളിച്ച് പ്രകോപിപ്പിക്കാൻ ശ്രമിച്ചെന്നും ചിലർ കല്ലെടുത്ത് എറിഞ്ഞെന്നും പരാതിയിലുണ്ട്. ചോദിക്കാൻ ചെന്ന തന്നെ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നുവെന്നും താരം പറഞ്ഞു. കേരളത്തിൽ കളിക്കാൻ ഭയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ ഐവറി കോസ്റ്റ് എംബസിക്കും പരാതി നൽകുമെന്നും ഹസൻ പറഞ്ഞു.
മലപ്പുറം അരീക്കോട് ചെമ്രകാട്ടൂരിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന ഫുട്‌ബോൾ മത്സരത്തിനിടയിലായിരുന്നു സംഭവം. കാണികളോട് മോശമായി പെരുമാറിയെന്നാരോപിച്ച് താരത്തെ ആക്രമിക്കുകയായിരുന്നു. പ്രാദേശിക കൂട്ടായ്മയായ ടൗൺ ടീം ചെമ്രക്കാട്ടൂരാണ് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |