കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയുമായ മമതാ ബാനർജിക്ക് പരിക്കേറ്റ സംഭവത്തിൽ കൊൽക്കത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ആരോ പിറകിൽ നിന്ന് തളളിയതായി തോന്നിയെന്ന് മമത ബാനർജി പറഞ്ഞതിനെ തുടർന്നാണ് അന്വേഷണം. സംഭവത്തിന് കാരണം പിറകിൽ നിന്ന് തള്ളിയതാണെന്ന് എസ്എസ്കെഎം ആശുപത്രി ഡയറക്ടർ ഡോ. മൃൺമയ് ബന്ദോപാധ്യായ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നുവെങ്കിലും അത് തോന്നലായിരിക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച വൈകുന്നേരത്തോടെ വസതിയിലെ സ്വീകരണ മുറിയിൽ വീണ മമത ബാനർജിയുടെ നെറ്റി ഗ്ലാസ് ഷോക്കേസിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ മമത ബാനർജിയുടെ നെറ്റിയിലായി മൂന്ന് തുന്നലും മൂക്കിൽ ഒരു തുന്നലുമിട്ടതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. സംഭവം നടക്കുമ്പോൾ മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജി, സഹോദര ഭാര്യ കാജരി ബാനർജി, കുറച്ച് ബന്ധുക്കൾ എന്നിവരാണ് വസതിയിലുണ്ടായിരുന്നത്.
പശ്ചിമബംഗാളിലെ കാളിഘട്ടിലെ കുടുംബ വീട്ടിലാണ് മുഖ്യമന്ത്രിയായിട്ടും മമത ബാനർജി താമസിക്കുന്നത്. ഹരീഷ് ചാറ്റർജി സ്ട്രീറ്റിൽ ഇടത്തരക്കാരും സാധാരണക്കാരും താമസിക്കുന്ന റോഡിലാണ് മമതയുടെ ചെറിയ വീട്. ഓടിട്ട മേൽക്കൂര ചോർന്നൊലിച്ചതിനെ തുടർന്ന് കുറച്ച് വർഷങ്ങൾക്ക് മുൻപാണ് അറ്റകുറ്റപ്പണി ചെയ്തത്.സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇവിടെ നിന്നു മാറിതാമസിക്കാൻ പലതവണ പൊലീസ് അഭ്യർത്ഥിച്ചെങ്കിലും മമത സമ്മതിച്ചിരുന്നില്ല.മുഖ്യമന്ത്രിയുടെ വസതിക്ക് സുരക്ഷ കർശനമാക്കിയതായി കൊൽക്കത്ത പൊലീസ് കമ്മിഷണർ വിനീത് ഗോയൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |