തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല വൈസ്ചാൻസലർ ഡോ.എം.ജെ.ജയരാജിനെ ഗവർണർ പുറത്താക്കിയത് സിംഗിൾ ബഞ്ച് സ്റ്റേ ചെയ്തെങ്കിലും, അദ്ദേഹത്തെ അയോഗ്യനാക്കണമെന്ന ക്വോ-വാറണ്ടോ ഹർജി കുരുക്കാണ്. വി.സിയുടെ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ചീഫ്സെക്രട്ടറി ഉൾപ്പെട്ടത് ചൂണ്ടിക്കാട്ടിയുള്ള ക്വോ-വാറണ്ടോ ഹർജിയിൽ വാദം പൂർത്തിയായിട്ടുണ്ട്. ഉത്തരവ് ഉടനുണ്ടാവും. ഓപ്പൺ, ഡിജിറ്റൽ വി.സിമാരെയും ഗവർണർ ഉടൻ പുറത്താക്കും.
സർക്കാരുമായി ബന്ധമുള്ള ആരും സെർച്ച് കമ്മിറ്റിയിലുണ്ടാവരുതെന്നാണ് യു.ജി.സി ചട്ടം. എന്നാൽ ഇത് വകവയ്ക്കാതെ കാലിക്കറ്റ് വി.സിയുടെ സെർച്ച് കമ്മിറ്റിയിൽ ചീഫ്സെക്രട്ടറിയെ ഉൾപ്പെടുത്തുകയായിരുന്നു. ചീഫ്സെക്രട്ടറി അക്കാഡമിക് വിദഗ്ദ്ധനല്ലെന്നാണ് യു.ജി.സിയുടെ നിലപാട്. ഈ സാഹചര്യത്തിൽ നിയമനം അസാധുവാക്കണമെന്നാവശ്യപ്പെട്ട് ഗവർണറും അപ്പീൽ ഹർജി നൽകും.
അതേസമയം, ഡോ.എം.വി.നാരായണനെ സംസ്കൃത വാഴ്സിറ്റി വി.സിയാക്കാൻ പട്ടിക വിഭാഗക്കാരിയായ പ്രൊഫസറെ തഴഞ്ഞതാണ് ഹൈക്കോടതി ഉത്തരവോടെ പൊളിഞ്ഞത്. . കാലിക്കറ്റിലെ സംസ്കൃത ഡീനും വകുപ്പുമേധാവിയുമായിരുന്ന ഡോ.കെ.കെ.ഗീതാകുമാരിയെ തഴഞ്ഞാണ് ഇംഗ്ലീഷ് പ്രൊഫസറായ എം.വി.നാരായണനെ ശുപാർശ ചെയ്തത്.
2 വി.സിമാർ കൂടി
പുറത്തേക്ക്
ഓപ്പൺ വാഴ്സിറ്റി വി.സി മുബാറക് പാഷ, ഡിജിറ്റൽ വാഴ്സിറ്റി വി.സി സജിഗോപിനാഥ് എന്നിവരെ പുറത്താക്കാനുള്ള ഹിയറിംഗ് പൂർത്തിയാക്കിയ ഗവർണർ, യു.ജി.സിയുടെ അഭിപ്രായം കാത്തിരിക്കുന്നു.രണ്ടിടത്തു ആദ്യ വി.സിയായതിനാൽ നിയമനം സർക്കാരിന് നടത്താമെന്നാണ് വാദം. എന്നാൽ,ആദ്യ വി.സിയെ സർക്കാരിന് നിയമിക്കാമെങ്കിലും അത് വാഴ്സിറ്റിക്ക് യു.ജി.സി അംഗീകാരം നേടുന്നത് വരെയായിരിക്കണമെന്ന് യു.ജി.സി വ്യക്തമാക്കുന്നു.
കാലിക്കറ്റ് വി.സി:
അപ്പീലുമായി
ഗവർണർ
തിരുവനന്തപുരം: കാലിക്കറ്റ് വി.സി ഡോ.എം.ജെ.ജയരാജിനെ പുറത്താക്കിയ നടപടി സ്റ്റേ ചെയ്ത ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ തിങ്കളാഴ്ച ഡിവിഷൻ ബെഞ്ചിൽ ഗവർണർ അപ്പീൽ നൽകും.
ഉത്തരവിൽ പിശകുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ നൽകുന്നത് . മുൻപ് വി.സി സ്ഥാനം ഒഴിയുമ്പോൾ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിക്കും ചീഫ്സെക്രട്ടറിക്കും പകരം ചുമതല നൽകുമായിരുന്നു. ഇപ്പോൾ മുതിർന്ന പ്രൊഫസർക്കാണ് ചുമതല നൽകുന്നതെന്നും സർക്കാരുമായി ബന്ധമുള്ള ആരും സെർച്ച് കമ്മിറ്റിയിലുണ്ടാവരുതെന്നാണ് യു.ജി.സി ചട്ടമെന്നും ഗവർണർ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടും.
വൈസ്ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ അക്കാഡമിക് വിദഗ്ദ്ധനല്ലാത്ത അന്നത്തെ ചീഫ് സെക്രട്ടറി ടോംജോസ് ഉൾപ്പെട്ടത് ചട്ടവിരുദ്ധമാണ്. മുൻപ് അദ്ദേഹം വി.സിയുടെ ചുമതല വഹിച്ചിട്ടുണ്ടെന്നാണ് ഡോ.ജയരാജിന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ വാദിച്ചത് . ഇത് അംഗീകരിച്ച് ഗവർണറുടെ നടപടി കോടതി സ്റ്റേ ചെയ്യുകയായിരുന്നു.
സംസ്കൃതവി.സിയുടെ അപ്പീൽ
ഡിവിഷൻബെഞ്ചും തള്ളി
കൊച്ചി: യു.ജി.സി ചട്ടപ്രകാരമല്ല നിയമനമെന്ന് ചൂണ്ടിക്കാട്ടിപുറത്താക്കിയ ഗവർണറുടെ നടപടിക്ക് സ്റ്റേ ആവശ്യപ്പെട്ട് സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.വി. നാരായണൻ സമർപ്പിച്ച അപ്പീൽ ഹർജി ഡിവിഷൻബെഞ്ചും തള്ളി.
സിംഗിൾബെഞ്ച് ഉത്തരവിൽ അപാകതയില്ലെന്ന്ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് കൗസർ എടപ്പഗത്തും ഉൾപ്പെടുന്ന ഡിവിഷൻബെഞ്ച് നിരീക്ഷിച്ചു
നിയമനാധികാരിയാണെങ്കിലും ഗവർണർക്ക് വൈസ് ചാൻസലറെ പുറത്താക്കാനാകുമോ എന്ന നിയമപ്രശ്നത്തിൽ തീരുമാനം എടുക്കേണ്ടതുണ്ടെന്നും എന്നിട്ടും സ്റ്റേ ചെയ്തില്ലെന്നായിരുന്നു അപ്പീലിലെ വാദം.
ഹർജി സിംഗിൾബെഞ്ചിന്റെ പരിഗണനയിലുള്ളതിനാൽ വാദങ്ങൾ അവിടെ ഉന്നയിക്കാമെന്ന് ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
ഹർജി തീർപ്പാകുംവരെ വി.സി സ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്ന ഇടക്കാല ആവശ്യവും കോടതി പരിഗണിച്ചില്ല. കാലിക്കറ്റ് വി.സിക്കെതിരായ നടപടി സിംഗിൾ ബെഞ്ച് സ്റ്റേചെയ്യുകയും ഹർജി തീർപ്പാകുംവരെ തുടരാൻ അനുവദിക്കുകയും ചെയ്തിരുന്നു.
സെർച്ച് കമ്മിറ്റി ഒരാളെമാത്രം ശുപാർശചെയ്തത് യു.ജി.സി ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്കൃത സർവകലാശാലാ വൈസ് ചാൻസലറെ ഗവർണർ പുറത്താക്കിയത്.
കാലിക്കറ്റ് സർവകലാശാലയുടെ കാര്യത്തിൽ സെലക്ഷൻ കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയെയും ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് മുൻ പ്രൊഫസർ ഡോ.വി.കെ. രാമചന്ദ്രനേയും ഉൾപ്പെടുത്തിയിരുന്നു. ഇതിൽ ചട്ടലംഘനം ഇല്ലെന്ന് വിലയിരുത്തിയാണ് സിംഗിൾബെഞ്ച് സ്റ്റേഅനുവദിച്ചത്.
കാലിക്കറ്റ് സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ്:
ഗവർണറുടെ ഉത്തരവ് വൈകും
തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയിലെ സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ ഗവർണറുടെ തീരുമാനം നീളും. സെനറ്റിലേക്ക് ഗവർണർ നാമനിർദ്ദേശം ചെയ്ത രണ്ട് വാഴ്സിറ്റി അദ്ധ്യാപകർ സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ നൽകിയ പത്രിക റിട്ടേണിംഗ് ഓഫീസറായ രജിസ്ട്രാർ തള്ളിയതിനെത്തുടർന്ന് തിരഞ്ഞെടുപ്പ് ഗവർണർ സ്റ്റേ ചെയ്തിരുന്നു. ഹൈക്കോടതി നിർദ്ദേശ പ്രകാരം ഹിയറിംഗ് നടത്തിയ ഗവർണർ പത്രിക തള്ളിയ രജിസ്ട്രാറുടെ നടപടി ശരിവച്ചിരുന്നു. എന്നാൽ നിയമോപദേശം ലഭിച്ച ശേഷമേ സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ ഗവർണർ അന്തിമ തീരുമാനമെടുക്കൂ.
ഡോ. പി.രവീന്ദ്രൻ, ഡോ. ടി.എം.വാസുദേവൻ എന്നിവരുടെ പത്രികയാണ് തള്ളിയത്. ഡോ. വാസുദേവനെ വകുപ്പു മേധാവി എന്ന നിലയിലും ഡോ. രവീന്ദ്രനെ ഗവേഷണ സ്ഥാപന പ്രതിനിധി എന്ന നിലയിലുമാണ് ഗവർണർ നാമനിർദ്ദേശം ചെയ്തത്. യൂണിവേഴ്സിറ്റി അദ്ധ്യാപക മണ്ഡലത്തിൽ നിന്ന് മത്സരിച്ച് ജയിച്ചു വന്നവരല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പത്രികകൾ രജിസ്ട്രാർ തള്ളിയത്. 25ന് രാജ്ഭവനിൽ മടങ്ങിയെത്തിയ ശേഷമായിരിക്കും ഗവർണർ ഇക്കാര്യത്തിൽ തുടർനടപടിയെടുക്കുക. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടമുള്ളതിനാൽ സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ് ഉടൻ നടത്തണോയെന്നും ഗവർണർ നിയമോപദേശം തേടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |