കോഴിക്കോട്: ഈ തിരഞ്ഞെടുപ്പിൽ എം.പിമാരുണ്ടായില്ലെങ്കിൽ ഈനാംപേച്ചി, എലിപ്പെട്ടി തുടങ്ങിയ ചിഹ്നങ്ങളിൽ മത്സരിക്കേണ്ടി വരുമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ. ഇടതുപക്ഷ പാർട്ടികളുടെ ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രവും അരിവാൾ നെൽക്കതിരും സംരക്ഷിക്കപ്പെടണമെങ്കിൽ ഒരു നിശ്ചിത ശതമാനം വോട്ടുപിടിക്കണം. നിശ്ചിത ശതമാനം എം.പിമാരുണ്ടാവണം. അതില്ലെങ്കിൽ സ്വതന്ത്ര പാർട്ടിയുടെ സ്റ്രാറ്രസേ ഉണ്ടാവൂ.
അംഗീകാരം ഇല്ലാതായാൽ അടുത്ത തിരഞ്ഞെടുപ്പിൽ ഇലക്ഷൻ കമ്മിഷൻ തരാൻപോവുന്നത് അവർക്കിഷ്ടപ്പെട്ട ചിഹ്നമായിരിക്കും. നമുക്ക് തരുന്നത് ഈനാംപേച്ചി,എലിപ്പെട്ടി, തേള്, നീരാളി തുടങ്ങിയ ചിഹ്നങ്ങളായിരിക്കും. ഇടതുപക്ഷ ജനാധിപത്യ സ്ഥാനാർത്ഥിക്ക് ഒക്ടോപ്പസ്, എലിപ്പെട്ടി, ഈനാംപേച്ചി ചിഹ്നത്തിലൊക്കെ വോട്ട് രേഖപ്പെടുത്തേണ്ടി വരരുത്. ഇടതുപക്ഷത്തെയും ചിഹ്നത്തെയും സംരക്ഷിക്കേണ്ട സാഹചര്യമാണ് ഈ തിരഞ്ഞെടുപ്പിലുള്ളത്. കെ.എസ്.എഫ്.ഇ.ഒ.യു മേഖലാതല നേതൃശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചതിയൻമാരുടെ പാർട്ടിയാണ് കോൺഗ്രസെന്ന് ബാലൻ ആരോപിച്ചു. പത്മജ പോയിട്ട് എന്തെല്ലാമാണ് പറയുന്നത്. കള്ളപ്പണം വെളുപ്പിക്കാനുള്ളതാണ് ഇലക്ട്രൽ ബോണ്ട്. സ്വിറ്റ്സർലാൻഡിൽ പണം നിക്ഷേപിച്ചവരെ നിയമത്തിനു മുന്നിലെത്തിക്കുമെന്ന് മോദി പറഞ്ഞു. എന്നാലിന്ന് രാജ്യത്തുതന്നെ അത്തരം നിക്ഷേപം നടത്താൻ നിയമമുണ്ടാക്കി. ഇത്രയും വൃത്തികെട്ട മുഖമുള്ള സർക്കാർ ലോകത്ത് വേറെവിടെയുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |