കൊച്ചി: അയൽവാസിയുടെ പുരയിടത്തിൽ അനുവാദമില്ലാതെ മകൻ സംസ്കരിച്ച മാതാവിന്റെ മൃതദേഹം പുറത്തെടുത്ത് പൊതുശ്മശാനത്തിൽ സംസ്കരിക്കാൻ ഹൈക്കോടതി നിർദ്ദേശം. സ്ഥലമുടമ നൽകിയ പരാതിയിൽ ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കാണ് ജസ്റ്റിസ് വി.ജി. അരുൺ നിർദ്ദേശം നൽകിയത്.
മരിച്ച വീട്ടമ്മയുടെ കുടുംബംവക സ്ഥലം നേരത്തെ ഹർജിക്കാരന് വിറ്റതായിരുന്നു.
ഇത് കണക്കിലെടുക്കാതെയാണ് മകൻ ഈ സ്ഥലത്ത് മൃതദേഹം സംസ്കരിച്ചത്. ഇത് സംബന്ധിച്ച് സ്ഥലംഉടമ അന്ന് നൽകിയ പരാതിയിൽ അനുമതിയില്ലാതെ സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് മാറ്റി സംസ്കരിക്കാൻ 2022 ഒക്ടോബർ 7ന് ഫോർട്ടുകൊച്ചി സബ് കളക്ടർ നിർദ്ദേശം നൽകിയിരുന്നു. ഇതിന് മകൻ തയ്യാറായില്ലെങ്കിൽ മൃതദേഹം പുറത്തെടുത്ത് പൊതുശ്മശാനത്തിൽ സംസ്കരിക്കാൻ ആമ്പല്ലൂർ പഞ്ചായത്തിനും നിർദ്ദേശം നൽകി. സബ് കളക്ടറുടെ ഉത്തരവിനെത്തുടർന്ന് സ്ഥലം അളന്ന് അടുത്ത പുരയിടത്തിലാണ് മൃതദേഹം സംസ്കരിച്ചതെന്ന് കണ്ടെത്തിയിരുന്നു. എന്നിട്ടും മൃതദേഹം മാറ്റി സംസ്കരിക്കാൻ മകൻ തയ്യാറായില്ല.
സബ് കളക്ടറുടെ ഉത്തരവ് നടപ്പാക്കാത്തതിനെതിരെ സ്ഥലമുടമയും ഉത്തരവിനെതിരെ മരിച്ച വീട്ടമ്മയുടെ മകനും ഹൈക്കോടതിയെ സമീപിച്ചു. അനാഥ മൃതദേഹങ്ങൾ മാത്രമേ ഏറ്റെടുത്ത് പൊതുശ്മശാനത്തിൽ സംസ്കരിക്കാനാകൂ എന്നായിരുന്നു ഗ്രാമപഞ്ചായത്തിന്റെ നിലപാട്. ഹർജിക്കാരന്റെ പുരയിടത്തിൽ അബദ്ധത്തിൽ സംസ്കരിച്ച് പോയെന്നായിരുന്നു മകന്റെ വാദം. എന്നാൽ മകന്റെ പ്രവൃത്തിയിലൂടെ മാതാവിന്റെ മൃതദേഹം ഉപേക്ഷിച്ചതായി കണക്കാക്കാനാകുമെന്ന് കോടതി വിലയിരുത്തി. ഇത്തരം പ്രവൃത്തി മക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് പ്രതീക്ഷിക്കാനേ കഴിയൂ എന്നും കോടതി അഭിപ്രായപ്പെട്ടു.
പരാതിയുമായി ജർമ്മൻ യുവതി (,
ജി.എസ്.ടി ഡെപ്യൂട്ടി കമ്മിഷണർ
സ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കുന്നു
തിരുവനന്തപുരം:സംസ്ഥാന ജി.എസ്.ടി കമ്മിഷണറേറ്റിലെ ഡെപ്യൂട്ടി കമ്മിഷണർ ( ഇന്റലിജൻസ് ) എസ്.വി.ശിശിർ തന്റെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് കമ്മിഷണർക്ക് ജർമ്മൻ യുവതി യൂൾറിച്ചിന്റെ പരാതി. ശിശിറും കൂട്ടാളികളും ചേർന്ന് തന്റെ അമ്മ ഹെയ്ഡെലിൻഡെ മാരി ഗ്ളെംനിറ്റ്സിന്റെ ആയുർവേദിക് ഹോം സ്റ്റേ തട്ടിയെടുക്കാൻ ശ്രമിക്കുന്നതായാണ് പരാതി.
സംസ്ഥാന ജി. എസ്. ടി വകുപ്പിന്റെ ആസ്ഥാനമായ കരമനയിലെ ടാക്സ് ടവറിൽ ശിശിർ ആഭിചാര വസ്തുക്കൾ സൂക്ഷിച്ചത് നേരത്തെ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
പരാതിയിൽ പറയുന്നത്: ശിശിറിന്റെ അമ്മാവനായ ജി.ജയകുമാരൻ നായരും ഹെയ്ഡെലിൻഡെയും പ്രണയിച്ച് വിവാഹിതരായവരാണ്. കല്ലിയൂർ കാക്കാമൂലയിൽ അർണിക ആയുർവേദിക് ഇന്റൻസീവ് എന്ന പേരിൽ ഹെയ്ഡെലിൻഡെ ഹോംസ്റ്റേ നടത്തിയിരുന്നു. വിദേശികൾക്ക് സ്ഥാപനം നടത്താൻ കഴിയാത്തതിനാൽ ജയകുമാരൻ നായരെ ഓഹരി ഉടമയാക്കിയായിരുന്നു പ്രവർത്തനം. അമ്മയ്ക്ക് അസുഖമാണെന്ന് ജയകുമാരൻ നായർ അറിയിച്ചതിനെ തുടർന്ന് 2022 നവംബറിൽ യൂൾറിച്ച് തിരുവനന്തപുരത്തെത്തി. അമ്മയുടെ ചികിത്സയ്ക്കായി ഹോംസ്റ്റേ വിൽക്കാൻ ശ്രമിച്ചെങ്കിലും അനന്തരവന്മാരായ ശിശിറും ശ്രീകാന്തും അനുവദിച്ചില്ല. കഴിഞ്ഞവർഷം സെപ്തംബറിൽ ഹെയ്ഡെലിൻഡെ മരിച്ചു. അമ്മയുടെ മരണത്തിൽ ഇവർക്ക് പങ്കുണ്ടെന്നും അനന്തരാവകാശിയായ തന്നെ കൊലപ്പെടുത്തി സ്വത്ത് കൈക്കലാക്കാനാണ് ഇവരുടെ പദ്ധതിയെന്നും പരാതിയിലുണ്ട്. ഹോംസ്റ്റേയിലെ ജീവനക്കാരികളായ ചെറുപുഷ്പം, ശോഭ എന്നിവരെ ബിനാമികളാക്കി താനറിയാതെ ശിശിറും ശ്രീകാന്തും ചേർന്ന് ഒരുകോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. കാൻസർ ചികിത്സയിലുള്ള ജയകുമാരൻ നായരെ പരിചരിക്കാൻ എത്തിയ തന്നെ ഇവർ വീട്ടിൽ കയറ്റുന്നില്ലെന്നും പരാതിയിൽ പറയുന്നു.
അതേസമയം, ശിശിറിന്റെ തലസ്ഥാനത്തെ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള പരാതിയിൽ വിജിലൻസ് അന്വേഷണം നടക്കുകയാണ്.
മൂന്നാറിൽ കരിമ്പുലി, സ്ഥിരീകരിച്ച് വനംവകുപ്പ്
ഇടുക്കി: മൂന്നാറിൽ കരിമ്പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച് വനം വകുപ്പ്. കഴിഞ്ഞ ദിവസം മൂന്നാർ സേവൻമലയിലാണ് വിനോദ സഞ്ചാരികൾ കരിമ്പുലിയെ കണ്ടത്. ജർമൻ സ്വദേശികളായ വിനോദ സഞ്ചാരികളുമായി സെവൺമലയിൽ ട്രക്കിംഗിന് പോയ ടൂറിസ്റ്റ് ഗൈഡ് രാജാണ് കരിമ്പുലിയെ ആദ്യം കാണുന്നത്. പുൽമേട്ടിലൂടെ നടന്നു നീങ്ങുന്ന പുലിയുടെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ഒന്നര വർഷം മുമ്പ് രാജമലയിൽ സ്ഥാപിച്ചിട്ടുള്ള കാമറയിൽ കരിമ്പുലിയുടെ ദൃശ്യം പതിഞ്ഞിരുന്നെന്നും ഈ പുലിയെ ആകാം സെവൻ മലയിൽ കണ്ടതെന്നുമാണ് വനം വകുപ്പിന്റെ നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |