തൃശൂർ: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണത്തിന് പിന്നിൽ രാഷ്ട്രീയ നീക്കമാണെന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ്. കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് സിപിഎമ്മിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും ഇഡിക്ക് ഏരിയാ കമ്മിറ്റി വരെയുളള അക്കൗണ്ട് വിവരങ്ങൾ കൈമാറിയെന്നും അദ്ദേഹം പ്രതികരിച്ചു.
'ഇഡിയുടെ സമൻസ് ലഭിച്ചിട്ടില്ല. ബാങ്കിൽ രഹസ്യമായ ഒരു അക്കൗണ്ടും പാർട്ടിക്കില്ല. എല്ലാ ചോദ്യം ചെയ്യലിനും സഹകരിച്ചിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കാതിരിക്കേണ്ട ഒരു കാര്യവുമില്ല. സിപിഎമ്മിന് ഒന്നും മറച്ചുവയ്ക്കേണ്ട് ആവശ്യമില്ല. മറ്റുളളവർ എങ്ങനെയുളള പ്രതികൂല സാഹചര്യം സൃഷ്ടിച്ചാലും തിരഞ്ഞെടുപ്പിൽ വിജയിക്കും. ഏരിയാ കമ്മിറ്റികൾ വരെയുള്ള അക്കൗണ്ട് വിവരങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകാറുള്ളത്. മറ്റ് ഘടകങ്ങൾക്ക് അക്കൗണ്ടുണ്ടാകാം. അതിലെന്താണ് തെറ്റ്? കേന്ദ്ര ഏജൻസികളെ പ്രതിപക്ഷ പാർട്ടികൾക്കെതിരെ ഉപയോഗിക്കുന്നുണ്ട്. ഡീലെന്ന് വിമർശിക്കുകയാണ് കോൺഗ്രസ്. അവർക്കെന്താ പറയാൻ പാടില്ലാത്തത്. വർഗീയ ശക്തികളുമായി പ്രത്യക്ഷ കൂട്ടുകെട്ട് ഉണ്ടാക്കുന്നത് കോൺഗ്രസാണ്'- എംഎം വർഗീസ് പ്രതികരിച്ചു.
അതേസമയം, കോടികളുടെ വായ്‌പാതട്ടിപ്പ് നടന്ന തൃശൂരിലെ കരുവന്നൂർ സഹകരണ ബാങ്കിൽ സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്നും കോടികളുടെ ഇടപാടുകൾ ഇതുവഴി നടത്തിയിട്ടുണ്ടെന്നും ഇഡി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ, റിസർവ് ബാങ്ക് ഒഫ് ഇന്ത്യ, കേന്ദ്രധനകാര്യ മന്ത്രാലയം എന്നിവയെ അറിയിച്ചിരുന്നു. സഹകരണ നിയമങ്ങൾ പാലിക്കാതെ ജില്ലയിലെ സഹകരണ ബാങ്കുകളിൽ 25 അക്കൗണ്ടുകൾ പാർട്ടിക്കുണ്ടെന്നും ഇഡി നൽകിയ കത്തിൽ പറയുന്നു.
കരുവന്നൂർ ബാങ്കിലെ 150 കോടിയുടെ തട്ടിപ്പ് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ജനുവരിയിൽ ഇഡി നൽകിയ കത്തിലാണ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുകൾ. സഹകരണസംഘം നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് അക്കൗണ്ടുകൾ ആരംഭിച്ചത്. കരുവന്നൂർ ബാങ്കിൽ അംഗത്വമില്ലാതെയാണ് അക്കൗണ്ടുകൾ തുറന്നത്. അക്കൗണ്ടെടുക്കാൻ അംഗത്വം വേണമെന്ന ചട്ടം പാലിച്ചില്ലെന്നും ഇഡി പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |