ബാലരാമപുരം: തിരഞ്ഞെടുപ്പ് അടുക്കുന്തോറും മോദി ഗവൺമെന്റിനെ കടന്നാക്രമിച്ച് മുന്നേറുകയാണ് ഇടതുവലതുമുന്നണികൾ. എന്നാൽ, ഇനിയുള്ള തിരഞ്ഞെടുപ്പ് പോരിൽ കേന്ദ്രമന്ത്രിമാരെ കളത്തിലിറക്കി പോരാട്ടത്തിനൊരുങ്ങുകയാണ് എൻ.ഡി.എ സ്ഥാനാർത്ഥികൾ. വരും ദിവസങ്ങളിൽ ജില്ല തിരിച്ചുള്ള തിരഞ്ഞെടുപ്പ് യോഗങ്ങളിൽ ബി.ജെ.പി ദേശീയനേതാക്കൾ പങ്കെടുക്കും. ബി.ഡി.ജെ.എസിനെ കൂട്ടുപിടിച്ചാണ് ബി.ജെ.പിയുടെ അങ്കം. കടലാക്രമണത്തിൽ തീരദേശവാസികളുടെ പ്രശ്നം നേരിട്ടറിഞ്ഞായിരുന്നു രാജീവ് ചന്ദ്രശേഖറുടെ കഴിഞ്ഞ ദിവസത്തെ പര്യടനം. മത്സ്യത്തൊഴിലാളികളെ നേരിൽ സന്ദർശിച്ച് അടിയന്തര ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് അടക്കമുള്ള ജില്ലാകമ്മിറ്റി പ്രവർത്തകരും പ്രാദേശിക നേതാക്കളും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.
ഇന്ത്യ മുന്നണി നേതാക്കളും കേരളത്തിൽ യു.ഡി.എഫിനായി കളത്തിലിറങ്ങുമെന്നാണ് സൂചന. കെ.പി.സി.സി നേതാക്കളും മുതിർന്ന യു.ഡി.എഫ് നേതാക്കളും തിരുവനന്തപുരം മണ്ഡലത്തിൽ തരൂരിനായി സജീവമാകും. കേരളത്തിലുണ്ടായ വികസനമെല്ലാം മൻമോഹൻസിംഗിന്റെ കാലഘട്ടത്തിലാണ് നടപ്പായതെന്നും കേരളവികസനത്തെ തടയിട്ടത് ബി.ജെ.പി സർക്കാരാണെന്നുമാണ് ശശി തരൂരിന്റെ പ്രതികരണം.
ഘടക കക്ഷിനേതാക്കളെ ഒപ്പം ചേർത്താണ് ഇടതുവലതു മുന്നണികളുടെ പ്രചാരണം. ഇലക്ടറൽ ബോണ്ടിന്റെ പേരിൽ കോടികളുടെ കൊള്ളയാണ് ബി.ജെ.പി നടത്തുന്നതെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പറഞ്ഞു. ബാലരാമപുരത്ത് തിരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് ബേബിയുടെ പ്രതികരണം.
എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എം. വിജയകുമാർ, ആർ.ജെ.ഡി നേതാവ് ഡോ.എ.നീലലോഹിതദാസ്, സി.പി.ഐ ജില്ലാ അസി.സെക്രട്ടറി പള്ളിച്ചൽ വിജയൻ, ഇലക്ഷൻ കമ്മിറ്റി കൺവീനർ സി.പി.എം കോവളം ഏരിയാ സെക്രട്ടറി പി.എസ്. ഹരികുമാർ, സി.പിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി മോഹനൻ നായർ. ഏരിയാ സെക്രട്ടറി രാധാകൃഷ്ണൻ, കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ, വി. മോഹനൻ,അഡ്വ. മുരളീധരൻ നായർ, ഹരിഹരൻ, കോളിയൂർ സുരേഷ്, വെങ്ങാനൂർ ലോയിഡ്, വിജയമൂർത്തി, മഹേഷ് അഴകി, ഷാഹുൽ ഹമീദ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |