തിരുവനന്തപുരം: അരുണാചലിലെ ഹോട്ടൽ മുറിയിൽ മലയാളികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണോയെന്ന് സംശയിച്ച് കേരള പൊലീസ്. കോട്ടയം സ്വദേശി നവീന്‍, ഭാര്യ ദേവി, അദ്ധ്യാപിക ആര്യ എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. രണ്ട് പേരെ കൊന്ന ശേഷം ഒരാൾ ജീവനൊടുക്കിയതാണോയെന്നാണ് പൊലീസ് സംശയിക്കുന്നത്.
കൈത്തണ്ട മുറിച്ചനിലയിലായിരുന്നു മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതിൽ ഒരു സ്ത്രീയുടെ കഴുത്തിലും മുറിവുണ്ട്. ഇവരുടെ പോസ്റ്റ്‌മോർട്ടം ഇന്ന് അരുണാചലിലെ ഇറ്റാനഗറിൽ നടക്കും. മൂവരും തികഞ്ഞ അന്ധവിശ്വാസികളാണെന്ന് പൊലീസ് പറഞ്ഞു. ഉൾവലിഞ്ഞ സ്വഭാവമുള്ളവരായിരുന്നു മൂന്നുപേരും.
'സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു' എന്ന് എഴുതിയ ആത്മഹത്യാകുറിപ്പും കണ്ടെത്തിയിട്ടുണ്ട്. മരണാനന്തര ജീവിതത്തെപ്പറ്റിയാണ് മൂന്ന് പേരും അവസാന ദിവസങ്ങളിൽ ഇന്റർനെറ്റിൽ തിരഞ്ഞത്. മരണാനന്തരം എന്ത് സംഭവിക്കും, മരിച്ച ശേഷം ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ തുടങ്ങിയ കാര്യങ്ങളാണ് ഗൂഗിളിൽ തപ്പിയത്. ഇതുമായി ബന്ധപ്പെട്ടുള്ള നിരവധി യൂട്യൂബ് വീഡിയോകളും കണ്ടു. ഇവരുടെ ഫോണുകൾ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയത്. താൻ പുനർജന്മത്തിൽ വിശ്വസിക്കുന്നുവെന്ന് ദേവി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
മാർച്ച് 27നാണ് ആര്യയെ തിരുവനന്തപുരത്ത് നിന്ന് കാണാതായത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോഴാണ് ദേവിയെയും ഭർത്താവിനെയും കാണാതായെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. നവീനും ദേവിയും വിനോദയാത്ര പോകുന്നുവെന്നാണ് ബന്ധുക്കളോട് പറഞ്ഞത്. അതിനാൽ ബന്ധുക്കൾക്ക് സംശയമുണ്ടായിരുന്നില്ല.
ആര്യയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് മൂവരും ഒന്നിച്ചാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ പോയതെന്ന് കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് ഇറ്റാനഗർ പൊലീസ് മരണവിവരം വീട്ടിൽ വിളിച്ച് അറിയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |