ന്യൂഡൽഹി: മലയാളി ദമ്പതികളും സുഹൃത്തായ അദ്ധ്യാപികയും ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ബ്ലാക്ക് മാജിക്ക് സാദ്ധ്യത തള്ളാതെ അരുണാചൽ പ്രദേശ് പൊലീസ്. കേരള പൊലീസുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും കേസ് അന്വേഷിക്കാൻ അഞ്ച് പേരുടെ ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചെന്നും എസ് പി കെനി ബാഗ്ര പറഞ്ഞു.
മന്ത്രവാദമെന്ന സംശയമടക്കം പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു കുടുംബത്തിലെ അംഗങ്ങൾ എന്ന രീതിയിലാണ് മൂവരും ഹോട്ടലിൽ മുറിയെടുത്തത്. മുറി എടുക്കുന്നതിന് നവീനിന്റെ രേഖകളാണ് നൽകിയത്. മറ്റ് രണ്ടുപേരുടെ രേഖകൾ പിന്നീട് നൽകാമെന്നാണ് ഇവർ ഹോട്ടൽ ജീവനക്കാരോട് പറഞ്ഞതെന്നും പൊലീസ് പറഞ്ഞു.
'മാർച്ച് 28 ഇവിടെ എത്തിയ മൂവരും മൂന്ന് ദിവസം പുറത്തായിരുന്നു. ഏപ്രിൽ ഒന്ന് മുതലാണ് ഇവരെക്കുറിച്ച് വിവരം ഇല്ലാതായത്. നവീൻ മറ്റുള്ളവരുടെ ദേഹത്ത് മുറിവുണ്ടാക്കിയ ശേഷം സ്വയം കെെ മുറിച്ചുവെന്നാണ് സംശയം. ഇവർ എന്തിന് സിറോ താഴ്വരയിലെത്തിയെന്ന് അന്വേഷിക്കും. സിറോയിൽ മാത്രമായി ഇത്തരം സംഭവങ്ങൾ നടക്കുന്നെന്ന പ്രചരണം ശരിയല്ല', - എസ് പി വ്യക്തമാക്കി.
ഇന്നലെയാണ് വട്ടിയൂർക്കാവ് മേലത്തുമേലെ എംഎംആർഎ 198 ശ്രീരാഗത്തിൽ ആര്യ ബി നായർ (29), ആയുർവേദ ഡോക്‌ടർമാരായ കോട്ടയം മീനടം നെടുംപൊയ്‌കയിൽ നവീൻ തോമസ് (39), ഭാര്യ വട്ടിയൂർക്കാവ് മൂന്നാംമൂട് അഭ്രകുഴി എംഎംആർഎ സിആർഎ കാവിൽ ദേവി (39) എന്നിവരെയാണ് ഇറ്റാനഗറിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മാർച്ച് 27നാണ് മൂവരും അരുണാചലിലേക്ക് പോയത്. ഇറ്റാനഗറിൽ നിന്ന് 100 കിലോമീറ്റർ മാറി സിറോയിലെ ഹോട്ടലിലാണ് ഇവർ മുറിയെടുത്തത്. കഴിഞ്ഞ ദിവസങ്ങളിൽ റസ്റ്ററന്റിലെത്തി ആഹാരം കഴിച്ച ഇവരെ ഇന്നലെ രാവിലെ 10 കഴിഞ്ഞിട്ടും പുറത്തു കാണാതിരുന്നതോടെ ഹോട്ടൽ ജീവനക്കാർ അന്വേഷിച്ചുചെല്ലുകയായിരുന്നു. മുറിയിൽ ആര്യ കട്ടിലിലും ദേവി നിലത്തും കൈഞരമ്പ് മുറിഞ്ഞ നിലയിൽ മരിച്ചുകിടക്കുകയായിരുന്നു. നവീന്റെ മൃതദേഹം ശുചിമുറിയിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |