കൽപ്പറ്റ: തിരഞ്ഞെടുപ്പ് വിജയത്തിന് രാഹുൽ ഗാന്ധി നിരോധിത സംഘടനയുടെ സഹായം തേടുന്നുവെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി കുറ്റപ്പെടുത്തി. ധൈര്യമുണ്ടെങ്കിൽ എസ്.ഡി.പി.ഐയുടെ വോട്ട് വേണ്ടെന്ന് രാഹുൽ പറയണം.
വയനാട് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രന്റെ നാമനിർദ്ദേശ പത്രികാ സമർപ്പണത്തിന് മുന്നോടിയായി കൽപ്പറ്റയിൽ നടന്ന റോഡ്‌ഷോയിൽ സംസാരിക്കുകയായിരുന്നു സ്മൃതി. നാല് പതിറ്റാണ്ട് നെഹ്രു കുടുംബത്തിന്റെ കുത്തകയായിരുന്ന മണ്ഡലത്തിൽ നിന്നാണ് ഞാൻ വരുന്നത്. മോദി സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ് അമേഠിയിൽ കളക്ടറേറ്റ് ഓഫീസ് നിർമ്മിച്ചത്. വയനാട് കുടുംബമാണെന്ന് രാഹുൽ പറയുന്നു. കുടുംബം എന്ന് വിളിച്ച് അമേഠിയെ ആദ്യം വഞ്ചിച്ചു. ഇപ്പോൾ വയനാടിനെയും വഞ്ചിക്കുന്നു.
ദില്ലിയിലെ കൂട്ടുകാർ കേരളത്തിലെ എതിരാളികളാവുന്ന ഇന്ത്യാ മുന്നണിയുടെ നിലപാട് മനസിലാകുന്നില്ല. തമിഴ്നാട്ടിൽ കോൺഗ്രസ്, സി.പി.എം, മുസ്ലിം ലീഗ് ഒരു മുന്നണിയിലാണ്. കേരളത്തിൽ പരസ്പരം പോരടിക്കുന്നു. ആരാണ് നിങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി? രാഹുലാണെങ്കിൽ അദ്ദേഹത്തിനെതിരെ നിങ്ങൾ മത്സരിക്കില്ലല്ലോ. ഇന്ത്യാ സഖ്യത്തിന് സ്വീകാര്യമല്ലാത്ത രാഹുലിനെ വയനാട്ടുകാർ എന്തിന് സ്വീകരിക്കണം.
കൊള്ളയടി മാത്രമാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. കരുവന്നൂർ ബാങ്കിൽ സി.പി.എം കൊള്ള നടത്തി. വയനാട് പുൽപ്പള്ളി ബാങ്ക് കോൺഗ്രസ് കൊള്ളയടിച്ചു. കണ്ടലയിൽ സി.പി.ഐയാണെങ്കിൽ എ.ആർ നഗറിൽ മുസ്ലിം ലീഗാണ് കൊള്ളക്കാർ. നാടിന് വേണ്ടി പ്രവർത്തിച്ചതിനാൽ ബി.ജെ.പിക്ക് നിരവധി ബലിദാനികളുണ്ടായ സംസ്ഥാനമാണ് കേരളം. അവരുടെ സ്മരണയ്ക്കായി റോഡ്‌ഷോ സമർപ്പിക്കുന്നതായി സ്മൃതി ഇറാനി പറഞ്ഞു.
ആയിരങ്ങൾ പങ്കെടുത്ത റോഡ്‌ഷോയ്ക്കുശേഷം കെ.സുരേന്ദ്രൻ വയനാട് ജില്ലാ കളക്ടറും വരണാധികാരിയുമായ ഡോ.കെ.രേണുരാജ് മുമ്പാകെ പത്രിക സമർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |