തൊടുപുഴ: തൊണ്ടിക്കുഴ ശ്രീ അമൃതകലശ ശാസ്താ ക്ഷേത്രത്തിലെ പൂജാദി കർമ്മങ്ങൾ തടസപ്പെടുത്തി ഏതാനും പേർ അസഭ്യവർഷവും ഭീഷണിയും നടത്തിയതായി പരാതി. ക്ഷേത്രത്തിൽ തൊഴാനായി എത്തിയ കുട്ടികളടക്കമുള്ള ഭക്തജനങ്ങൾ, ട്രസ്റ്റ് ഭരണ സമിതി, വനിതാ ജീവനക്കാരി, മേൽശാന്തി എന്നിവരെയാണ് ചീത്ത വിളിച്ചത്.
ശനിയാഴ്ച വൈകിട്ട് 6 മണിയോടെ നടക്കേണ്ട ദീപാരാധന ഇതോടെ 25 മിനിറ്റോളം വൈകിയാണ് നടന്നത്. സംഭവത്തിൽ ക്ഷേത്രം ഭാരവാഹികൾ തൊടുപുഴ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി.
ക്ഷേത്രഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട് 1981 മുതൽ കേസ് നടന്നുവരുന്നുണ്ട്. ഇത്തരത്തിൽ ഭൂമി കൈയേറിയ അയൽവാസിയുടെ മകളും ഇവർക്കൊപ്പം വന്ന മറ്റൊരാളും ഭീഷണി മുഴക്കിയെന്നാണ് പരാതി.ക്ഷേത്രത്തിന്റെ പിൻവശത്തെ ചുറ്റുമതിലിന് പുറത്ത് നിന്നായിരുന്നു അസഭ്യവർഷം. റോഡിലൂടെ ക്ഷേത്രത്തിലേക്ക് തൊഴാനായി എത്തിയവരേയും ചീത്തപറഞ്ഞു. ഇതോടെ അമ്പലത്തിൽ ദർശത്തിനെത്തിയവർ ഭയന്ന് പുറത്തേക്ക് പോയി. ചീത്ത കേട്ട് പലരും തൊഴാതെ മടങ്ങുകയും പൂജകൾ വൈകുകയും ചെയ്തു. ഈ മാസം 18 മുതൽ 21 വരെ ക്ഷേത്രത്തിൽ അഷ്ടബന്ധ കലശം നടക്കാനിരിക്കെയാണ് മന:പൂർവമായ ഈ പ്രകോപനമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
ക്ഷേത്രഭൂമി കൈയേറിയിരിക്കുന്നമായി ബന്ധപ്പെട്ട് അടുത്തിടെ ഹൈക്കോടതി ഉത്തരവ് വന്നിരുന്നു. ഇതുപ്രകാരം ഭൂമി ക്ഷേത്രത്തിന് കൈമാറുന്ന നടപടികൾ കീഴ്‌കോടതിയിൽ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ക്ഷേത്ര പരിസരത്തെത്തി ഇവർ അസഭ്യവർഷവും ഭീഷണിയും മുഴക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |