കോട്ടയം: ട്രെയിൻ തട്ടി രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടയം വെള്ളൂരിലാണ് സംഭവം. വെള്ളൂർ മൂത്തേടത്ത് വൈഷ്‌ണവ് മോഹനൻ (21), ഇടയ്‌ക്കാട്ടുവയൽ കോട്ടപ്പുറം മൂത്തേടത്ത് ജിഷ്‌ണു വേണുഗോപാൽ (21) എന്നിവരാണ് മരിച്ചത്. കോട്ടയം മംഗളം കോളേജിലെ ബിബിഎ വിദ്യാർത്ഥികളായിരുന്നു ഇരുവരും.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ വെള്ളൂർ ശ്രാങ്കുഴി ഭാഗത്ത് വച്ചായിരുന്നു അപകടമുണ്ടായത്. വടയാർ ഇളംങ്കാവ് ക്ഷേത്രത്തിലെ ആറ്റുവേല ഉത്സവം കണ്ട് മടങ്ങുംവഴി എതിരെ ട്രെയിൻ വരുന്നത് കണ്ട് തൊട്ടടുത്ത ട്രാക്കിലേക്ക് മാറിയപ്പോൾ പിന്നിൽ നിന്നും വന്ന ട്രെയിൽ ഇടിച്ച് മരിക്കുകയായിരുന്നു എന്നാണ് വിവരം. വെള്ളൂർ പൊലീസും റെയിൽവേ പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസങ്ങൾക്ക് മുമ്പാണ് കോട്ടയം നീലിമംഗലത്ത് ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചത്. ട്രാക്ക് അറ്റകുറ്റപ്പണി ചെയ്യുന്നതിനിടെയായിരുന്നു അപകടം. കോട്ടയം നട്ടാശ്ശേരി വടുതലയില്‍ വിജു മാത്യൂ (48) ആണ് മരിച്ചത്. കുമാരനല്ലൂര്‍ തൃക്കയില്‍ കോളനിക്ക് സമീപത്ത് വച്ചായിരുന്നു അപകടമുണ്ടായത്. കായംകുളം എറണാകുളം മെമു ട്രെയിന്‍ ആണ് വിജുവിനെ ഇടിച്ചത്.
റെയില്‍വേ ട്രാക്കിലെ ലോക്കുകള്‍ ഉറപ്പിക്കുന്നതിനിടെയാണ് അപകടമെന്ന് കൂടെയുണ്ടായിരുന്ന ജീവനക്കാര്‍ പറഞ്ഞു. ഇയര്‍ ബാലന്‍സിംഗ് രോഗാവസ്ഥയുള്ള വിജു ട്രാക്കിലേക്ക് കുഴഞ്ഞുവീണതാകാമെന്നാണ് നിഗമനം. കോട്ടയം റെയിൽവേ പൊലീസും, ഗാന്ധിനഗര്‍ പൊലീസും സ്ഥലത്തെത്തി. കോട്ടയത്ത് റെയില്‍വേ ക്വാര്‍ട്ടേഴ്സിലാണ് മരിച്ച വിജു താമസിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |