മലപ്പുറം: ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മലപ്പുറം വടപുറത്താണ് സംഭവം. ഒതായി സ്വദേശി മുഹമ്മദ് അഷ്‌റഫ് (35) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന അഷ്‌റഫിന്റെ ഭാര്യ റിൻസിയ, മക്കളായ ജന്ന ഫാത്തിമ, മിസ്‌ല ഫാത്തിമ എന്നിവർക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നിലമ്പൂർ ഭാഗത്തേക്ക് പോവുകയായിരുന്ന അഷ്‌റഫ് സഞ്ചരിച്ച ബൈക്കിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. അഷ്‌റഫ് ബസിന്റെ മുൻ ചക്രത്തിനടിയിൽ കുടുങ്ങുകയായിരുന്നു. ഇയാളെയും വലിച്ചിഴച്ചുകൊണ്ട് ബസ് അൽപ്പദൂരം മുന്നോട്ട് സഞ്ചരിക്കുകയും ചെയ്‌തു. ശബ്‌ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ബസ് ഡ്രൈവറോട് യുവാവ് ടയറിനടിയിൽ കുടുങ്ങിയ കാര്യം പറഞ്ഞത്. ബസ് പിറകോട്ട് എടുക്കാൻ ആവശ്യപ്പെടുകയും തുടർന്ന് ഇയാളെ ചക്രത്തിനടിയിൽ നിന്ന് പുറത്തെടുക്കുകയായിരുന്നു.
റോഡിൽ തെറിച്ചുവീണ ഭാര്യയെയും രണ്ട് മക്കളെയും നാട്ടുകാർ ആദ്യം നിലമ്പൂർ ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി അരീക്കോട് വച്ചാണ് അഷ്റഫ് മരണപ്പെട്ടത്. ഇയാളുടെ മൃതദേഹം അരീക്കോട് സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |