ചോറ്റാനിക്കര: ചോറ്റാനിക്കര എരുവേലി നിരത്തുകളിൽ അപകടം വിതച്ച് അമിതവേഗത്തിൽ ടോറസ് ലോറികൾ പായുന്നു. അമിത വേഗത്തിൽ ടോറസുകൾ പോകുമ്പോൾ ഇരുചക്ര വാഹനങ്ങൾ നിയന്ത്രണം വിട്ട് അപകടത്തിൽ പെടുന്നതും പുലർച്ചെ നടക്കാൻ ഇറങ്ങുന്നവർക്ക് നേരെയുൾപ്പെടെ ടോറസ് ലോറികളിൽ കല്ലും മണ്ണും തെറിക്കുന്നതും പതിവാണ്.
ചോറ്റാനിക്കര പാലസ്ക്വയർ ജംഗ്ഷനിലെ ഇടുങ്ങിയ റോഡിലൂടെ പൊടിയും പറത്തിയാണ് അമിത വേഗത്തിൽ ഇവ പോകുന്നത്. ടോറസിന്റെ പുറകെ വരുന്ന ഇരുചക്ര വാഹനക്കാരുടെ ദേഹത്തേക്ക് മണ്ണ് വീഴുന്നതും പതിവാണ്.
പൊതുപ്രവർത്തകനായ ജോയ് എബനേസറിന്റെ നേതൃത്വത്തിൽ വാഹനം തടഞ്ഞപ്പോൾ ഡ്രൈവറും ക്ലീനറും കമ്പി വടിയുമായി എത്തി ഭീഷണിപ്പെടുത്തിയിരുന്നു. സംഭവം അറിഞ്ഞ പൊലീസ് എത്തിയപ്പോൾ ടോറസിന് നമ്പർ പോലും ഇല്ലെന്ന് അറിഞ്ഞിട്ടും നടപടി എടുത്തില്ലെന്ന് നാട്ടുകാർ പറയുന്നു.
കമ്മിഷനായി മരണപ്പാച്ചിൽ
ഒന്നിലധികം ലോഡുകൾ നിശ്ചിത സമയത്തിനുള്ളിൽ സ്ഥലത്തെത്തിച്ചു കൊടുത്താൽ ഡ്രൈവർക്ക് ശമ്പളത്തിന് പുറമേ കമ്മിഷനുണ്ട്. ഇത് നേടാനുള്ള കുതിപ്പാണ് നിരത്തുകളിൽ. മണ്ണെടുക്കുന്ന സ്ഥലത്ത് ആദ്യം എത്താനും പരമാവധി ലോഡുകൾ കൊണ്ടുപോകുവാനുമുള്ള പരക്കംപാച്ചിലിൽ ഡ്രൈവർമാർ നിയമങ്ങൾ മറക്കുന്നു. ചോദ്യം ചെയ്യുന്നവർക്ക് ഭീഷണിയും അസഭ്യവർഷവും.
നിയമം പാലിക്കാതെ ഡ്രൈവർമാർ
മണ്ണും പാറയും കയറ്റിയ ടിപ്പറുകളുടെ മുകൾഭാഗം ഷീറ്റ് ഉപയോഗിച്ച് മൂടുന്നില്ല.
അമിതഭാരം കയറ്റിയുള്ള ഓട്ടം മൂലം റോഡുകളും തകർന്ന നിലയിൽ
മറ്റു വാഹനങ്ങളെ അമിതവേഗത്തിൽ ഓവർടേക്ക് ചെയ്യുന്നു.
ചോദ്യം ചെയ്താൽ ഭീഷണിയും അസഭ്യവർഷവും.
നിയമപാലകർ കണ്ണടയ്ക്കുന്നു അതുമൂലം നാട്ടിൽ ക്രിമിനലുകളുടെ എണ്ണം കൂടി വരുന്നു. നിയമം പാലിക്കാതെ, നമ്പർ പ്ലേറ്റുകൾ ഇല്ലാതെ, ബോഡി കവർ ചെയ്യാതെ നിയമലംഘനങ്ങൾ നടക്കുമ്പോഴും പൊലീസ് കേസെടുക്കാതെ ഇത്തരം സാമൂഹ്യദ്രോഹികൾക്ക് വേണ്ടി ഒത്താശ ചെയ്തു കൊടുക്കുകയാണ്
ജോയ് എബനേസർ
പൊതുപ്രവർത്തകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |