കോട്ടയം: ജെസ്‌ന തിരോധാനക്കേസിൽ ലോക്കൽ പൊലീസ് അന്വേഷണത്തിൽ വീഴ്ച പറ്റിയെന്ന് പിതാവ് ജയിംസ്. കേസിൽ വർഗീയ മുതലെടുപ്പിന് ശ്രമം നടന്നെന്നും ലൗജിഹാദ് അടക്കമുള്ള ആരോപണങ്ങൾ തള്ളുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജെസ്‌നയെ അപായപ്പെടുത്തിയതാണെന്നും ഇതിന്റെ ചുരുളുകൾ മുണ്ടക്കയം ഭാഗത്തുതന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി ബി ഐയെ കുറ്റപ്പെടുത്തുന്നില്ല. കൂടുതൽ കാര്യങ്ങൾ പത്തൊമ്പതാം തീയതി വെളിപ്പെടുത്തുമെന്നും ജെയിംസ് കൂട്ടിച്ചേർത്തു.
2018 മാർച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലെ രണ്ടാംവർഷ ബി കോം വിദ്യാർത്ഥിയായിരുന്ന ജെസ്‌ന മരിയ ജയിംസിനെ കാണാതായത്. മകൾ ജീവിച്ചിരിപ്പില്ലെന്നും പ്രതിയെന്ന് സംശയിക്കുന്ന അജ്ഞാത സുഹൃത്തിന്റെ ചിത്രങ്ങളടക്കം ഡിജിറ്റൽ തെളിവുകൾ നൽകാമെന്നും ജെയിംസ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.
ജെസ്‌നയുമായി രഹസ്യ അടുപ്പം സ്ഥാപിച്ചിരുന്ന അയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തന്റെ പക്കലുണ്ട്. അതേക്കുറിച്ച് വിവരം നൽകിയിട്ടും സി.ബി.ഐ അന്വേഷിച്ചില്ലെന്നും അഡ്വ. ശ്രീനിവാസൻ വേണുഗോപാൽ മുഖേന ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.
സി.ബി.ഐ ശരിയായി അന്വേഷിച്ചാൽ സുഹൃത്തിന്റെ ചിത്രങ്ങളടക്കം തെളിവ് നൽകാമെന്നും ഹർജിയിൽ പറയുന്നുണ്ട്. അന്വേഷണത്തിലെ ചെറിയവീഴ്ച പോലും വലിയ പിശകിൽ കലാശിച്ചേക്കാം. സി.ബി.ഐ പിന്നിലുണ്ടെന്ന് അറിഞ്ഞാൽ അജ്ഞാത സുഹൃത്ത് തെളിവുകൾ നശിപ്പിക്കുമെന്ന ഭയമുണ്ട്. ജെസ്‌ന എല്ലാ വ്യാഴാഴ്ചയും രഹസ്യമായി പ്രാർത്ഥനയ്ക്ക് പോയിരുന്ന സ്ഥലം താൻ കണ്ടെത്തി. ജെസ്‌നയെ കാണാതായതും ഒരു വ്യാഴാഴ്ചയാണ്. ഈ ദിശയിൽ അന്വേഷണമുണ്ടായിട്ടില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |