കൊടുങ്ങല്ലൂർ : അന്തേവാസിയുടെ കൊലപാതകത്തെ തുടർന്ന് നഗരസഭ നോട്ടീസ് നൽകി, വടക്കേ നടയിലെ അനുഗ്രഹ സ്‌പെഷ്യൽ സ്‌കൂൾ അടച്ചുപൂട്ടി. സ്ഥാപനത്തിന് സാമൂഹ്യ സേവന വകുപ്പിന്റെ അനുമതിയില്ലെന്ന് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ ഗോപിക്കും ഭാര്യ സുഷമയ്ക്കും നഗരസഭ അധികൃതർ സ്റ്റോപ്പ് മെമ്മോയും നൽകി. ഇവിടെ ഓട്ടിസം ബാധിതരായ എട്ടു പേരാണുണ്ടായിരുന്നത്. കൊലപാതക വിവരമറിഞ്ഞതോടെ, എല്ലാവരെയും ബന്ധുക്കൾ വന്ന് കൊണ്ടുപോയി. പാലക്കാട് വടക്കുഞ്ചേരി കണ്ണമ്പ്ര പുള്ളിപ്പറമ്പിൽ ശ്രീനാഥാണ് (35) സ്ഥാപനത്തിന്റെ കെയർ ടേക്കറുടെ മർദ്ദനത്തെ തുടർന്ന് മരിച്ചത്.
സ്ഥാപനത്തിലെ കെയർടേക്കർ തിരുവനന്തപുരം സ്വദേശി മഹേഷിനെ പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ക്രൂരമായ മർദ്ദനത്തെ തുടർന്ന് ഒടിഞ്ഞ വാരിയെല്ല് ശ്വാസകോശത്തിൽ തുളഞ്ഞു കയറിയതാണ് അന്തേവാസിയുടെ മരണത്തിന് കാരണമായതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശരീരമാസകലം വടികൊണ്ട് അടിയേറ്റ പാടും ചതവും കണ്ടെത്തിയിരുന്നു. ഫോറൻസിക് വിഭാഗം മേധാവി ഡോ.ടി.എസ്.ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് യുവാവ് ക്രൂരമായ മർദ്ദനത്തിന് ഇരയായതെന്ന് വ്യക്തമായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |