കൊച്ചി: പിവിആറും മലയാള സിനിമ സംഘടനകളും തമ്മിലുള്ള തർക്കം മുറുകുന്നു. പ്രദർശനം നടത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തീയേറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്ന് ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് വിഷയത്തിൽ പിവിആറും പ്രാഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്‌ക്രീനുകളിൽ മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ അറിയിച്ചു.
പിവിആർ കാർട്ടൽ സ്വഭാവത്തിലാണ് പെരുമാറുന്നതെന്നും മലയാളത്തിന്റെ അന്തസ് ചോദ്യം ചെയ്യുകയാണെന്നും ഫെഫ്ക ഭാരവാഹികളും വ്യക്തമാക്കി. പിവിആറിനെതിരെയുള്ള പ്രതിഷേധം തെരുവിലേക്ക് വ്യാപിപ്പിക്കുന്ന കാര്യവും ആലോചനയിലുണ്ട്. നിയമപരമായി വിഷയത്തെ നേരിടും. മുഖ്യമന്ത്രിയുമായി കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്. പിവിആറിന്റെ പ്രധാനപ്പെട്ട തീയേറ്ററുകൾ ലുലു മാളിൽ സ്ഥിതി ചെയ്യുന്നതിനാൽ എംഎ യൂസഫലിയോടും സംസാരിച്ചിട്ടുണ്ടെന്ന് ബി ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കി.
ബി ഉണ്ണിക്കൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ നിലവിൽ തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് വിനീത് ശ്രീനിവാസൻ, ബ്ലെസി, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ എന്നിവർ ചേർന്ന് കൂടിയാണ് ഈ തീരുമാനം എടുത്തത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടും ആടുജീവിതം പ്രദർശനം നിർത്തുന്നത് ഫോൺ വഴി പോലും അറിയിച്ചിട്ടില്ലെന്നും ബ്ലെസി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |