കൊച്ചി: തിരുവനന്തപുരത്ത് നിന്ന് കാസർകോടേയ്ക്ക് പോയ വന്ദേഭാരത് എക്‌സ്പ്രസിൽ വിളമ്പിയ പ്രഭാത ഭക്ഷണത്തിൽ നിന്ന് പാറ്റയെ ലഭിച്ചതായി പരാതി. കഴിഞ്ഞ ദിവസം പുലർച്ചെ പുറപ്പെട്ട ട്രെയിനിൽ എറണാകുളത്ത് നിന്ന് കയറിയ യാത്രക്കാരനാണ് ഭക്ഷണത്തിൽ നിന്ന് പാറ്റയെ ലഭിച്ചത്. പ്രഭാത ഭക്ഷണത്തോടൊപ്പം നൽകിയ മുട്ടക്കറിയിൽ നിന്നാണ് പാറ്റയെ ലഭിച്ചത്.
കോഴിക്കോട് സ്വദേശിയായ മുരളി മേനോനാണ് ഈ ദുരനുഭവമുണ്ടായത്. ഭക്ഷണം കഴിക്കാനായി പായ്ക്കറ്റ് തുറന്നപ്പോഴാണ് മുട്ടക്കറിയുടെ മുകളിലായി ചത്ത പാറ്റയെ കണ്ടത്. ഉടൻ തന്നെ സംഭവം കാറ്ററിംഗ് വിഭാഗത്തെ അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് യാത്രക്കാരൻ വന്ദേഭാരത് ട്രെയിനിൽ താൻ നേരിട്ട അനുഭവം പങ്കുവച്ചത്.
'വന്ദേഭാരതത്തിലെ നോൺ വെജ് പ്രഭാതഭക്ഷണമാണിത്. അക്ഷരാർത്ഥത്തിൽ ഇത് നോൺവെജ് ആയിരുന്നു' - എന്ന കുറിപ്പോടെയാണ് മുട്ടക്കറിയുടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. സംഭവത്തിനെതിരെ കൺസ്യൂമർ കോടതിയിൽ പരാതി നൽകാനാണ് യാത്രക്കാരന്റെ തീരുമാനം.
ഇതിന് മുൻപും വന്ദേഭാരത് ട്രെയിനുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണങ്ങൾക്കെതിരെ പരാതികൾ വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം വന്ദേഭാരതിൽ ലഭിച്ച ഭക്ഷണത്തിൽ പുഴുവരിച്ചിരുന്നതായി ഒരു യാത്രക്കാരൻ പറഞ്ഞിരുന്നു. വന്ദേഭാരതിൽ കണ്ണൂരിൽ നിന്ന് കാസർകോടേയ്ക്ക് ഇ-വൺ സഞ്ചരിച്ച യാത്രികനാണ് ദുരനുഭവമുണ്ടായത്.
ട്രെയനിൽ വിതരണം ചെയ്ത പെറോട്ടയിൽ നിന്ന് പുഴുവിനെ ലഭിച്ചതായാണ് പരാതി. പെറോട്ടയിൽ പുഴുവരിക്കുന്നതായി യാത്രക്കാർ കാണിക്കുന്ന വീഡിയോയും ഇതിനോടകം പുറത്തു വന്നിരുന്നു. ഭക്ഷണത്തിൽ നിന്ന് പുഴുവിനെ ലഭിച്ചതായി ട്രെയിൻ കണ്ണൂരിലെത്തിയ ഉടനെ തന്നെ യാത്രക്കാരൻ പരാതിപ്പെട്ടു. കാസർകോട് റെയിൽവേ സൂപ്രണ്ടിനാണ് പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |