ദുബായ്: യുഎഇയിൽ വരും മാസങ്ങളിൽ പലചരക്ക് സാധനങ്ങളുടെ വില കുറഞ്ഞേക്കും. ഇന്ത്യയിലെ കാലാവസ്ഥ അനുകൂലമായതിനാൽ ഉൽപ്പാദനവും കയറ്റുമതിയും വർദ്ധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വില കുറഞ്ഞേക്കുമെന്ന സൂചന പുറത്തുവന്നിരിക്കുന്നത്.
യുഎഇയിലേക്ക് പയറുവർഗങ്ങൾ, സുഗന്ധവ്യജ്ഞനങ്ങൾ, അരി, ഗോതമ്പ് തുടങ്ങിയവ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 2022 മേയ് ഒന്നിന് യുഎഇയും ഇന്ത്യയുമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി (സിഇപിഎ) ഒപ്പുവച്ചതിന് പിന്നാലെ ഇത്തരം സാധനങ്ങളുടെ കയറ്റുമതി ഗണ്യമായി വർദ്ധിച്ചിട്ടുണ്ടായിരുന്നു.
2024ൽ ഇന്ത്യയിൽ പതിവ് മൺസൂൺ ഉണ്ടാകുമെന്നും എൻനിനോ പോലുള്ള പ്രതിഭാസങ്ങളൊന്നും ഉണ്ടാകില്ല എന്നും സ്വകാര്യ കാലാവസ്ഥാ പ്രവചന ഏജൻസിയായ സ്‌കൈമെറ്റ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ഇന്ത്യയുടെ തെക്ക്, പടിഞ്ഞാറ്, വടക്ക് - പടിഞ്ഞാറ് ഭാഗങ്ങളിൽ മഴ പ്രതീക്ഷിക്കാവുന്നതാണെന്നും കാലാവസ്ഥാ പ്രവചനത്തിൽ പറഞ്ഞിട്ടുണ്ട്.
പെരുന്നാളിന് ദിവസങ്ങൾക്ക് മുമ്പ് യുഎഇയിലേക്ക് 10,000 ടൺ ഉള്ളിയാണ് ഇന്ത്യ കയറ്റുമതി ചെയ്‌തത്. കഴിഞ്ഞ വർഷം ഉള്ളി കയറ്റുമതിക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ കിലോയ്‌ക്ക് 2 -3 ദിർഹത്തിൽ നിന്നും എട്ട് ദിർഹം വരെ എത്തിയിരുന്നു.
അതേസമയം, ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയിട്ടുള്ള രാജ്യങ്ങളിൽ ഉയർന്ന സ്ഥാനമാണ് യുഎഇക്കുള്ളത്. 2022 -23 സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം നാലാം സ്ഥാനമാണ് ഈ രാജ്യത്തിനുള്ളത്. 2021-22 സാമ്പത്തിക വർഷത്തിൽ 1.03 ബില്യൺ ഡോളർ മാത്രമായിരുന്നു യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് ഉള്ള വിദേശ നിക്ഷേപം. എന്നാൽ കഴിഞ്ഞ വർഷം എഫ്ഡിഐയിൽ മൂന്നിരട്ടി വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 3.35 ബില്യൻ ഡോളറിലെറിന്റെ നിക്ഷേപമാണ് യുഎഇ ഇന്ത്യയിൽ നടത്തിയിരിക്കുന്നതെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോർ പ്രമോഷൻ ആൻഡ് ഇൻഡസ്ട്രി ആൻഡ് ഇന്റേണല്‍ ട്രേഡിന്റെ (ഡിപിഐഐടി) കണക്കുകൾ വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |