കൊച്ചി: വടകര മണ്ഡലത്തിലെ കളളവോട്ട് തടയാൻ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. മണ്ഡലത്തിൽ വ്യാപകമായ കളളവോട്ടിന് സാദ്ധ്യതയുണ്ടെന്നാണ് ഷാഫി പറമ്പിൽ ആരോപിക്കുന്നത്. വിദേശത്തുളളവരുടെയും മുൻവർഷങ്ങളിൽ മരിച്ചവരുടെയും വോട്ടുകൾ സിപിഎം പ്രവർത്തകർ നേരത്തേ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'സ്വതന്ത്രമായ തിരഞ്ഞെടുപ്പ് നടത്താൻ വടകരയിലെ മുഴുവൻ ബൂത്തുകളിലും വീഡിയോഗ്രാഫി ആവശ്യമാണ്. ബൂത്ത് ചുമതലയുളള ഉദ്യോഗസ്ഥരിലും പൊലീസ് ഉദ്യോഗസ്ഥരിലും കൂടുതലും സിപിഎം അനുഭാവികളാണ്. വോട്ടർമാർക്ക് ഭയരഹിതമായി ബൂത്തുകളിലെത്താൻ കഴിയണം.പാനൂർ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ ബൂത്തുകളിലും സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി കേന്ദ്രസേനയെ വിന്യസിക്കണം'- ഷാഫി പറമ്പിൽ പ്രതികരിച്ചു.
അതേസമയം, പ്രസിദ്ധീകരിച്ച് വോട്ടർ പട്ടികയിൽ ഇരട്ട വോട്ടുണ്ടെന്ന് ആരോപിച്ച് ആറ്റിങ്ങൽ മണ്ഡലത്തിലെ യുഡിഎഫ് പ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മണ്ഡലത്തിലെ ആകെയുളള 13,93,134 വോട്ടർമാരിൽ 1,61237 ഇരട്ട വോട്ടെന്നാണ് യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് ആരോപിക്കുന്നത്. യുഡിഎഫ് വോട്ടർ പട്ടികയുടെ പകർപ്പും യുഡിഎഫ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നുവെന്നും നടപടി ഉണ്ടാകാത്തത് ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണമാണെന്നും അടൂർ പ്രകാശും പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |