കോഴിക്കോട്: മുൻ മന്ത്രിയും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ കെകെ ശൈലജയ്‌ക്കെതിരായ സൈബർ ആക്രമണം അംഗീകരിക്കാനാകാത്ത തെറ്റാണെന്ന് കെകെ രമ എംഎൽഎ. പരാതി നൽകി 20 ദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടിയുണ്ടായില്ല. സ്ത്രീകൾക്കെതിരായ അശ്ലീല പ്രചാരണം തടയുന്നതിൽ പൊലീസ് പരാജയപ്പെട്ടു. താൻ ഉൾപ്പെടെയുള്ള വനിതാ പൊതുപ്രവർത്തകർ സൈബർ ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നും കെകെ രമ കൂട്ടിച്ചേർത്തു.
സൈബർ ആക്രമണത്തെക്കുറിച്ചും സൈബറിടത്തിലെ വ്യാജ പ്രചാരണത്തെക്കുറിച്ചും സംസാരിക്കുന്നതിനിടെ വാർത്താ സമ്മേളനത്തിൽ കെകെ ശൈലജ വിതുമ്പിയിരുന്നു. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ വിഷയം ഏറ്റെടുത്തു. ഈ സാഹചര്യത്തിലാണ് യുഡിഎഫ് വനിതാ എംഎൽഎമാരായ കെകെ രമയുടെയും ഉമ തോമസിന്റെയും പ്രതികരണം.
'കെകെ ശൈലജയുടെ പേരിൽ പ്രചരിക്കുന്ന വീഡിയോ ഞാൻ കണ്ടിട്ടില്ല. വാർത്താ സമ്മേളനത്തിൽ പറഞ്ഞതിനെ മുഖവിലയ്‌ക്കെടുത്താണ് പ്രതികരിക്കുന്നത്. കേരളത്തിൽ പൊതുരംഗത്തുള്ള സ്ത്രീകൾ നേരിടുന്ന വലിയ വെല്ലുവിളികളിലൊന്നാണ് സൈബർ ആക്രമണം. സൈബർ ആക്രമണത്തിന് ഇരയായ ശൈലജയുടെ പരാതി ലഭിച്ച് 20 ദിവസമായിട്ടും പൊലീസ് എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്ന കാര്യം വ്യക്തമാക്കണം. ശൈലജയ്‌ക്കെതിരായ കൊവിഡ് കാല അഴിമതി ആരോപണം വ്യക്തി അധിക്ഷേപമല്ല. അത് രാഷ്‌ട്രീയമാണ്. ഇടതുമുന്നണി പരാതി നൽകി 20 ദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടി എടുക്കാത്തത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണ്. ആ അർത്ഥത്തിൽ പിണറായിക്കെതിരെ കൂടിയാണ് കെകെ ശൈലജയുടെ വാക്കുകൾ.' - രമ കുറ്റപ്പെടുത്തി.
' യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന് ഈ സൈബർ ആക്രമണത്തിൽ പങ്കുണ്ടെന്ന ശൈലജയുടെ ആരോപണം തെറ്റാണ്. യഥാർത്ഥ പ്രശ്‌നം വഴി തിരിച്ച് വിടാനുള്ള നീക്കമാണ് ഇതിന് പിന്നിലുള്ളത്. സൈബർ ആക്രമണം നടത്തുന്നത് ആരാണെന്ന് കണ്ടെത്തണം. ഇക്കാര്യത്തിൽ ടീച്ചർക്കൊപ്പം നിൽക്കും.' - കെകെ രമയും ഉമ തോമസും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |