കൊൽക്കത്ത: പേരുകൾ വിവാദമായ സിംഹങ്ങൾക്ക് പുതിയ പേരുകൾ നിർദ്ദേശിച്ച് ബംഗാൾ സർക്കാർ. അക്ബർ എന്ന ആൺ സിംഹത്തിന് സൂരജ് എന്നും
സീത എന്ന പെൺസിംഹത്തിന് തനയ എന്ന പേരും നൽകിയേക്കും. ഇതുസംബന്ധിച്ച് കേന്ദ്ര മൃഗശാല അതോറിട്ടിക്ക് നിർദ്ദേശം സമർപ്പിച്ചു. അതോറിട്ടി അംഗീകരിച്ചാൽ പേരുകൾ ഔദ്യോഗികമാകും. ഇതോടെ മാസങ്ങൾ നീണ്ട വിവാദം കെട്ടടങ്ങിയേക്കും.
സിലിഗിരി സഫാരി പാർക്കിൽ കഴിയുന്ന അക്ബർ എന്ന ആൺ സിംഹത്തെയും സീത എന്ന പെൺസിംഹത്തെയും ഒന്നിച്ച് പാർപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വിഷയം വിവാദമായത്. ഫെബ്രുവരി 16ന് ജൽപൈഗുരി ബെഞ്ചിന് മുന്നിൽ വിചിത്ര ഹർജിയെത്തി. സിംഹങ്ങളെ ഒരു കൂട്ടിലിടരുതെന്നും ഇത് ഹിന്ദു വിശ്വാസത്തെ അപമാനിക്കുന്നതാണെന്നുമായിരുന്നു വാദം.
സിംഹങ്ങൾക്ക് അക്ബർ, സീത എന്നീ പേരുകൾ നൽകിയത് ശരിയായ നടപടിയല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പേര് മാറ്റി വിവാദം ഒഴിവാക്കാൻ സർക്കാരിനോട് നിർദ്ദേശിച്ചു. മൃഗങ്ങൾക്ക് ഇങ്ങനെ ദൈവങ്ങളുടെയും നോബൽ സമ്മാന ജേതാക്കളുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും പേര് ഇടാമോ എന്ന് ചോദിച്ച കോടതി ഈ വിവാദം ഒഴിവാക്കണമായിരുന്നുവെന്നും നിരീക്ഷിച്ചു. തുടർന്ന് സിംഹങ്ങൾക്ക് പുതിയ പേരുകൾ നിർദ്ദേശിക്കാൻ ബംഗാൾ മൃഗശാല അതോറിട്ടിയെ സർക്കാർ അറിയിച്ചു.
ത്രിപുരയിലെ സെപാഹിജാല സുവോളജിക്കൽ പാർക്കിൽ നിന്നാണ് സിംഹങ്ങളെ ബംഗാളിൽ എത്തിച്ചത്.
അക്ബറിന് ഏഴും സീതയ്ക്ക് അഞ്ചും വയസ്സാണ് പ്രായം. സിംഹങ്ങൾക്കു ദൈവത്തിന്റെ പേരിട്ടതിൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പ്രബിൻ ലാൽ അഗർവാളിനെ ത്രിപുര സർക്കാർ സസ്‌പെൻഡ് ചെയ്‌തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |