ലോകത്തുള്ള എല്ലാ പാചക ശൈലികളിലും ഇന്ത്യൻ മസാലകളുടെ സ്വാധീനമുണ്ടെന്ന് നമുക്ക് നിസംശയം പറയാം. കൂടാതെ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ളതും ഇന്ത്യൻ ഭക്ഷണ വിഭവങ്ങൾക്കാണ്. എന്നാൽ കഴിഞ്ഞ ദിവസം സിംഗപ്പൂരിൽ നിന്നും പുറത്തുവന്ന ചില മാദ്ധ്യമ റിപ്പോർട്ടുകൾ ഇന്ത്യൻ ഭക്ഷണങ്ങളുടെ ആരാധകരിൽ ഞെട്ടലുണ്ടാക്കും. ഇന്ത്യയിൽ നിന്നും സിംഗപ്പൂരിലേക്ക് കയറ്റുമതി ചെയ്യുന്ന എവറെസ്റ്റ് ഫിഷ് കറി മസാലയിൽ ജീവൻ തന്നെ അപകടത്തിലാക്കുന്ന ചില രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന റിപ്പോർട്ടാണ് പുറത്തുവന്നത്.
മനുഷ്യ ഉപഭോഗത്തിന് സുരക്ഷിതമല്ലെന്ന് കരുതപ്പെടുന്ന കീടനാശിനിയായ എഥിലീൻ ഓക്‌സൈഡ് ഉയർന്ന അളവിൽ മസാലയിൽ അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതോടെ സിംഗപ്പൂരിൽ ഈ മസാലയുടെ വിൽപന നിർത്തിവച്ചു. കൂടാതെ എല്ലാ വിപണന കേന്ദ്രങ്ങളിലും വിതരണം ചെയ്ത മസാല പായ്ക്കറ്റുകൾ തിരിച്ചുവിളിക്കാനും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്തുകൊണ്ടാണ് എവറസ്റ്റ് ഫിഷ് കറി മസാലയുടെ വിതരണം നിർത്തിവച്ചത്? എഥിലീൻ ഓക്‌സൈഡ് മനുഷ്യ ശരീരത്തിൽ എത്തിയാൽ എന്താണ് സംഭവിക്കുക? പരിശോധിക്കാം...
എഥിലീൻ ഓക്‌സൈഡിന്റെ അളവ്
എവറസ്റ്റ് ഉൽപന്നത്തിലെ എഥിലീൻ ഓക്‌സൈഡിന്റെ അളവ് അനുവദനീയമായ അളവിലും കൂടുതലാണെന്ന് വ്യക്തമാക്കി ഹോങ്കോംഗ് ഭക്ഷ്യസുരക്ഷാ കേന്ദ്രത്തിന്റെ അറിയിപ്പിനെ തുടർന്നാണ് തിരിച്ചുവിളിച്ചത്. 'അനുവദനീയമായ പരിധിയിൽ കൂടുതൽ എഥിലീൻ ഓക്‌സൈഡിന്റെ സാന്നിദ്ധ്യം ഉള്ളതിനാൽ ഇന്ത്യയിൽ നിന്നുള്ള എവറസ്റ്റ് ഫിഷ് കറി മസാല തിരിച്ചുവിളിക്കുന്നു'- ഹോങ്കോങ്ങിലെ ഭക്ഷ്യസുരക്ഷാ കേന്ദ്രത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു. ഇതേ തുടർന്ന് സിംഗപ്പൂരിൽ മസാല ഉൽപ്പനങ്ങൾ ഇറക്കുമതി ചെയ്ത എസ്‌പി മുത്തയ ആൻഡ് സൺസ് വിപണനം നിർത്തിവയ്ക്കാൻ എല്ലാ വിതരണക്കാരോടും നിർദ്ദേശിച്ചു.
കൂടാതെ ഉൽപ്പനങ്ങൾ വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ ഉപയോഗം പൂർണമായും നിർത്തിവയ്ക്കണമെന്നും അധികൃതർ ഉപഭോക്താക്കൾക്ക് നൽകിയ നിർദ്ദേശത്തിൽ പറയുന്നു. ഇന്ത്യൻ വിഭവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മീൻകറി. മീൻകറിയുടെ മസാലയ്ക്ക് സിംഗപ്പൂരിലുള്ളവർ ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്നത് എവറെസ്റ്റ് ഫിഷ് മസാലയാണ്. ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളുടെ ചേരുവകൾ അടങ്ങിയതാണ് എവറെസ്റ്റ് ഫിഷ് മസാല.
എഥിലീൻ ഓക്‌സൈഡ് മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ
എവറെസ്റ്റ് ഫിഷ് മസാലയിൽ ഉയർന്ന അളവിൽ എഥിലീൻ ഓക്‌സൈഡ് അടങ്ങിയതിനെ തുടർന്നാണ് എവറെസ്റ്റ് ഫിഷ് മസാല സിംഗപ്പൂരിൽ നിരോധിച്ചത്. ഈ രാസവസ്തു മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ് കണ്ടെത്തൽ. കുറഞ്ഞ അളവിൽ എഥിലീൻ ഓക്‌സൈഡ് കലർന്ന ഭക്ഷണം കഴിക്കുന്നത് ചെറിയ അപടസാദ്ധ്യത മാത്രേ ഉണ്ടാക്കുകയുള്ളൂ. എന്നാൽ ഉയർന്ന അളവിൽ ഭക്ഷണത്തിലൂടെ ശരീരത്തിലേക്ക് പ്രവേശിച്ചാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.
മനുഷ്യരിൽ എഥിലീൻ ഓക്‌സൈഡ് ഉയർന്ന അളവിൽ പ്രവേശിക്കുന്നത് കണ്ണുകൾ, ത്വക്ക്, മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവയെ ബാധിക്കാനും തലച്ചോറിനും നാഡീവ്യവസ്ഥയ്ക്കും കേടുപാടുകൾ സംഭവിക്കാനും കാരണമാകുമെന്ന് യുഎസ് എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി പറയുന്നു. മനുഷ്യരുടെ പ്രത്യുൽപ്പാദന ശേഷിയെ ബാധിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾക്കും ഈ രാസവസ്തു കാരണമാകുമെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പുറത്തുവന്ന റിപ്പോർട്ടിലും സിംഗപ്പൂരിന്റെ നടപടിയിലും എവറെസ്റ്റ് കമ്പനി ഇതുവരെ പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല.
സിംഗപ്പൂർ മാത്രമല്ല
കഴിഞ്ഞ വർഷം ജൂലായിൽ, പതിനൊന്ന് യുഎസ് സംസ്ഥാനങ്ങളിൽ വിതരണം ചെയ്ത മൂന്ന് ഇന്ത്യൻ സുഗന്ധവ്യഞ്ജന ഉൽപ്പന്നങ്ങൾ സാൽമൊണെല്ല പരിശോധനയിൽ പോസിറ്റീവ് ഫലം കാണിച്ചതിനെ തുടർന്ന് ഇറക്കുമതി നിരോധിച്ചിരുന്നു. നെസ്ലെയുടെ ഉൽപ്പന്നമായ മാഗിയുടെ മസാലകളുടെ ഒരു നിര ചിലയിടങ്ങളിൽ പിൻവലിക്കേണ്ടി വന്നിരുന്നു. എന്നാൽ മൂന്ന് ഉൽപ്പന്നങ്ങളിലും ആരോഗ്യ സംബന്ധമായ പരാതികളൊന്നുമില്ല.
സാൽമൊണെല്ല ബാക്ടീരിയ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 2019 സെപ്തംബറിൽ മൂന്ന് കോൺഡിമെന്റ് ബ്രാൻഡായ എംഡിഎച്ചിന്റെ സാമ്പാർ മസാല യുഎസിൽ തിരിച്ചുവിളിച്ചിരുന്നു. യുഎസ് എഫ്ഡിഎയുടെ നിർദ്ദേശപ്രകാരമാണിത്. സാൽമൊണല്ല ബാക്ടീരിയ ഗുരുതരവും കഠിനവുമായ അണുബാധയ്ക്ക് കാരണമാകും, പ്രത്യേകിച്ച് കുട്ടികളിലും പ്രായമായവരിലും ദുർബലമായ പ്രതിരോധ സംവിധാനങ്ങളുള്ള മറ്റുള്ളവരിലും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |