ലണ്ടന്‍: ഇന്ത്യക്കാരനായ ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രി, വന്‍കിട ഐടി സ്ഥാപനമായ ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ മകളുടെ ഭര്‍ത്താവ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും മുന്‍ യുകെ പ്രധാനമന്ത്രി ഋഷി സുനക് ഇപ്പോള്‍ ചെയ്യുന്നത് ഒരു പാര്‍ട് ടൈം ജോലിയാണ്. ഗോള്‍ഡ്മാന്‍ സാച്ചില്‍ സീനിയര്‍ അഡ്വൈസര്‍ ആയാണ് നിയമനം. ആഗോള രാഷ്ട്രീയത്തിലും സാമ്പത്തികശാസ്ത്രത്തിലും അദ്ദേഹത്തിന്റേതായ ഉള്‍ക്കാഴ്ചകളും വീക്ഷണങ്ങളും അടിസ്ഥാനമാക്കി ഇനി മുതല്‍ അദ്ദേഹം ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കും.
ജോലിയില്‍ പ്രവേശിച്ചുവെങ്കിലും രാഷ്ട്രീയത്തില്‍ നിന്ന് സുനക് ഇടവേളയെടുത്തിട്ടില്ല. യോര്‍ക്ക്ഷയറിലെ, റിച്ച്‌മോണ്ട് ആന്‍ഡ് നോര്‍ത്തല്ലെര്‍ട്ടണില്‍ നിന്നുള്ള എം പിയായി അദ്ദേഹം തുടരും. രാഷ്ട്രീയ പ്രവേശത്തിന് മുമ്പ് സുനക് ഇതേ ബാങ്കില്‍ ഒരു അനലിസ്റ്റ് ആയി ജോലി ചെയ്തിട്ടുണ്ട്. ഋഷി സുനകിനെ തിരികെ സ്വാഗതം ചെയ്യാന്‍ അതീവ സന്തോഷമുണ്ടെന്ന് ഗോള്‍ഡ്മാന്‍ സാച്ച്‌സ് ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ ഡേവിഡ് സോളമന്‍ പ്രതികരിച്ചു.
ഉപഭോക്താക്കള്‍ക്ക് ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുന്നതിനോടൊപ്പം ലോകമാകമാനമുള്ള തങ്ങളുടെ ജീവനക്കാര്‍ക്കൊപ്പവും ഋഷി സമയം ചെലവഴിക്കുമെന്നും ബാങ്ക് അറിയിച്ചു. ഋഷി സുനകിന് ലഭിക്കുന്ന ശമ്പളം പൂര്‍ണ്ണമായും റിച്ച്‌മോണ്ട് പ്രൊജക്റ്റ് എന്ന ചാരിറ്റിക്ക് സംഭാവന ചെയ്യും. ബ്രിട്ടനിലാകെ സംഖ്യാശാസ്ത്ര പഠനം മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന ഈ സംഘടന, ഈ വര്‍ഷമാദ്യം ഋഷിയും ഭാര്യ അക്ഷതാ മൂര്‍ത്തിയും ചേര്‍ന്ന് സ്ഥാപിച്ചതാണ്.
മുന്‍ മന്ത്രിമാര്‍, അധികാരം വിട്ടൊഴിഞ്ഞ് രണ്ടു വര്‍ഷത്തിനുള്ളില്‍ എടുക്കുന്ന ജോലികള്‍ നിരീക്ഷിക്കുന്ന അഡ്വൈസറി കമ്മിറ്റി ഓണ്‍ ബിസിനസ്സ് അപ്പോയിന്റ്‌മെന്റ്‌സ് പറയുന്നത് ഋഷിയുടെ പുതിയ ജോലിയില്‍ ചില അപകടങ്ങള്‍ ഉണ്ട് എന്നാണ്. പ്രധാനമന്ത്രി ആയിരുന്ന ഒരു വ്യക്തി ആയിരുന്നതിനാല്‍, ഗോള്‍ഡ്മാന്‍ സാച്ച്‌സിന് ചില സുപ്രധാന വിവരങ്ങള്‍ അന്യായമായി ലഭിക്കാന്‍ ഇടയുണ്ട് എന്നതാണത്.
മറ്റ് ഭരണകൂടങ്ങളേയോ, അവരുടെ ബാങ്കുമായുള്ള ഇടപാടുകളെ കുറിച്ചോ ഉപദേശങ്ങള്‍ നല്‍കാന്‍ ഋഷിക്ക് അനുവാദമുണ്ടായിരിക്കില്ല. അതുപോലെ തന്നെ പ്രധാനമന്ത്രി ആയിരുന്ന കാലത്ത് നേരിട്ട് ബന്ധപ്പെട്ടിരുന്നവര്‍ക്കും ഉപദേശങ്ങള്‍ നല്‍കാനാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |